തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കൂടാതെ, വരും മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളിൽ നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
നാളെയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരും. മൂന്ന് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്; കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളത്തെ ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയർന്ന നിലയിലായിരുന്നു. മലയോര മേഖലകളിലും ഉയർന്ന പ്രദേശങ്ങളിലുമടക്കം സംസ്ഥാനത്തുടനീളം പകൽ സമയങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വേനൽച്ചൂടിന് അല്പം ആശ്വാസം പകർന്നു നൽകുന്നതാണ് ഇപ്പോൾ വന്നിട്ടുള്ള മഴ മുന്നറിയിപ്പ്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഫലമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളുടെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. തീരത്ത് ശക്തമായ തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.





