തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ യു.ഡി.എഫ് ഭരണകൂടം കേസെടുക്കുമോ എന്നതിലേക്ക് ഏവരുടെയും ശ്രദ്ധ തിരിയുന്നു. ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ച നിയമോപദേശം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് സമർപ്പിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടായിരിക്കും ഇനി നിർണ്ണായകം. ലഭ്യമായ പുതിയ വിവരങ്ങളുടെയും തെളിവുകളുടെയും പശ്ചാത്തലത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകാമെന്നാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നൽകിയിട്ടുള്ള നിയമോപദേശം.
അതേസമയം, പിണറായി വിജയനെതിരെ കേസെടുക്കാനാണ് സർക്കാർ നീക്കമെങ്കിൽ അതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം. സി.എം.ആർ.എൽ വിഷയത്തിൽ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പണം കൈപ്പറ്റിയതിനെപ്പറ്റി നിയമോപദേശത്തിൽ വല്ലതും പരാമർശിച്ചിട്ടുണ്ടോ എന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം ടി.എം. തോമസ് ഐസക് ചോദിച്ചു. പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ട് മന്ത്രിമാർക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് സംസാരിക്കവെ ആവശ്യപ്പെട്ടു. രാഷ്ട്രീയ താത്പര്യത്തോടെ രൂപപ്പെടുത്തിയ ഈ നിയമോപദേശം ലാവ്‌ലിൻ കേസിന്റെ തുടർച്ച മാത്രമാണെന്നാണ് പി. ജയരാജൻ പ്രതികരിച്ചത്.
പണം കൈപ്പറ്റിയതായി വ്യക്തമാക്കിയ രണ്ട് മന്ത്രിമാർക്കെതിരെ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്ന് ചോദിച്ച തോമസ് ഐസക്, ഇ.ഡിയുമായി ചേർന്ന് ഒത്തുകളിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ബി.ജെ.പിയിലും ഇ.ഡിയിലുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൂർണ്ണ വിശ്വാസമെന്ന് അദ്ദേഹം പരിഹസിച്ചു. സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുള്ള അതൃപ്തി വഴിതിരിച്ചുവിടാനാണ് ഈ രാഷ്ട്രീയക്കളി. വലിയ തോതിലുള്ള അഴിമതി നടന്നു എന്ന പ്രതീതി ഉണ്ടാക്കാനാണ് നോക്കുന്നത്. പിണറായി വിജയന്റെ മകൾ സേവനത്തിനുള്ള പ്രതിഫലമായി വാങ്ങിയ തുകയെക്കുറിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. പ്രശ്നം ഇവിടംകൊണ്ടൊന്നും അവസാനിക്കാൻ പോകുന്നില്ലെന്നും രണ്ട് മാന്യമന്ത്രിമാരുടെയും വഴിവിട്ട ഇടപാടുകൾ ജനങ്ങൾക്ക് മുന്നിൽ പരസ്യമാക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
നിലവിലെ ഭരണകൂടം നിയമിച്ച അഡ്വക്കേറ്റ് ജനറലിൽ നിന്ന് ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നാണ് പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാമെന്ന നിലപാടിനോട് പി. ജയരാജൻ പ്രതികരിച്ചത്. ശുദ്ധമായ നിയമ വശങ്ങളേക്കാൾ ഉപരി രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇത്തരം ഉപദേശങ്ങൾക്ക് പിന്നിലുള്ളത്. ലാവ്‌ലിൻ കേസിന്റെ തുടർച്ചയായി മാത്രമേ ഇതിനെ വിലയിരുത്താനാകൂ. രാഷ്ട്രീയ പ്രേരിതമായ ഇ.ഡിയുടെ കണ്ടെത്തലുകൾക്ക് സർക്കാർ പച്ചക്കൊടി കാട്ടാനാണ് എല്ലാ സാധ്യതയും. ആർ.എസ്.എസിനെയും ബി.ജെ.പിയെയും പ്രീതിപ്പെടുത്തുന്ന രീതിയിലാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം. കേന്ദ്രം ഭരിക്കുന്ന മോദിയുടെ പേരിലും സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച സവർക്കറുടെ പേരിലും 'ദാമോദർ' എന്ന പേരുണ്ട്; അതുപോലെ തന്നെയാണ് കേരള മുഖ്യമന്ത്രിയുടെ പേരിലും ഉള്ളത്. ദാമോദർ മാത്രമല്ല, ദാമോദര മേനോനുമുണ്ട്. സംഘപരിവാറിന് കേരളത്തിൽ നിലയുറപ്പിക്കാൻ വഴിതുറക്കുകയാണ് സതീശൻ സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണപക്ഷത്തെ രണ്ട് മന്ത്രിമാർ സി.എം.ആർ.എല്ലിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സ്വയം സമ്മതിച്ചിട്ടുള്ളതാണ്. അത് വെളുത്ത പണമല്ല, കള്ളപ്പണമാണ്. ആ തുക കൈപ്പറ്റിയ ആളുകൾ ഇപ്പോഴും സതീശന്റെ മന്ത്രിസഭയിൽ സസുഖം തുടരുകയാണ്. ഇതെല്ലാം മറച്ചുവെച്ചാണ് സി.പി.ഐ.എമ്മിനെ മോശമായി ചിത്രീകരിക്കാൻ നോക്കുന്നത്. മനഃപൂർവ്വം പുകമറ സൃഷ്ടിച്ച് പിണറായി വിജയന്റെ പ്രതിച്ഛായ തകർക്കാനാണ് നീക്കം. യു.ഡി.എഫിന്റെ ഈ ഭരണകാലം സംഘപരിവാറിന് അനുകൂല സാഹചര്യമൊരുക്കാനുള്ള സുവർണ്ണാവസരമായാണ് ബി.ജെ.പി കാണുന്നത്. 2031-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരം പിടിച്ചെടുക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങളുടെ ആദ്യപടിയാണിതെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.





