തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന മൃഗശാല മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശത്തിന് പൂർണ്ണ പിന്തുണയുമായി യു.ഡി.എഫ് കൗൺസിലർ കെ.എസ്. ശബരീനാഥൻ. ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ കേന്ദ്രങ്ങളാണ് നേപ്പിയർ മ്യൂസിയവും മൃഗശാലയും. നഗരത്തിന്റെ വളർച്ചയോടെ സ്ഥലപരിമിതി കാരണം മൃഗശാലയുടെ പ്രവർത്തനങ്ങളും അവിടുത്തെ മൃഗങ്ങളും ഒരേപോലെ വീർപ്പുമുട്ടുകയാണെന്ന കാര്യത്തിൽ ഒരു നഗരവാസി എന്ന നിലയിൽ തനിക്ക് യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച ഈ കാഴ്ചപ്പാട് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണെന്ന് ശബരീനാഥൻ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
നേപ്പിയർ മ്യൂസിയം നിലവിലെ സ്ഥലത്ത് നിലനിർത്തിക്കൊണ്ടുതന്നെ മൃഗശാലയെ മാത്രം മറ്റൊരിടത്തേക്ക് മാറ്റുന്നതാണ് അനുയോജ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആന പുനരധിവാസ കേന്ദ്രവും ലയൺ സഫാരി പാർക്കും ഡിയർ പാർക്കുമുള്ള കോട്ടൂർ അഗസ്ത്യ വനമേഖലയിലേക്കോ, അല്ലെങ്കിൽ തിരുവനന്തപുരം-പൊന്മുടി പാതയിലെ വിതുര, കല്ലാർ എന്നീ പ്രദേശങ്ങളിലേക്കോ ഇത് മാറ്റാവുന്നതാണ്. അത്തരമൊരു നീക്കം ഈ മേഖലകളിലെ ടൂറിസം സാധ്യതകൾ വലിയ തോതിൽ ഉയർത്തും. ഒപ്പം, വനമേഖലയോട് ചേർന്ന് മൃഗങ്ങൾക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കാൻ അനുയോജ്യമായ സുസ്ഥിര മൃഗശാല യാഥാർത്ഥ്യമാക്കാനും സാധിക്കും. മൃഗശാല മാറ്റി സ്ഥാപിച്ചതിന് ശേഷം നിലവിലെ സ്ഥലത്ത് വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിക്കാതെ, ന്യൂയോർക്കിലെ സെൻട്രൽ പാർക്കിന്റെയോ ലണ്ടനിലെ ഹൈഡ് പാർക്കിന്റെയോ മാതൃകയിൽ പ്രദേശം ഒരു പച്ചത്തുരുത്തായി സംരക്ഷിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.





