തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തിന് നേരെ നടന്ന അക്രമക്കേസിലെ പ്രതിക്ക് ജാമ്യവ്യവസ്ഥകളിൽ ആശ്വാസം അനുവദിച്ച് തിരുവനന്തപുരം മൂന്നാം നമ്പർ മജിസ്ട്രേറ്റ് കോടതി. കേസിലെ ഇരുപതാം പ്രതിയായ ഉണ്ണിയുടെ വ്യവസ്ഥകളിലാണ് കോടതി ഇളവ് അനുവദിച്ചത്.
കേരളത്തിന് പുറത്തേക്ക് പോകരുത് എന്നതിനൊപ്പം എല്ലാ ശനിയാഴ്ചകളിലും മ്യൂസിയം എസ്.എച്ച്.ഒക്ക് മുന്നിൽ നേരിട്ടെത്തി ഒപ്പിടണമെന്നും ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചപ്പോൾ നിഷ്കർഷിച്ചിരുന്നു. ഈ രണ്ട് പ്രധാന ഉപാധികളിലാണ് ഇപ്പോൾ അയവ് വരുത്തിയിരിക്കുന്നത്. ഡൽഹിയിൽ നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന് അനുമതി തേടിയാണ് പ്രതി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മെയ് 27-ന് പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയായിരുന്നു പ്രതിഷേധക്കാരുടെ അതിക്രമം. പിണറായി വിജയനെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന് കുറ്റപ്പെടുത്തി സി.പി.ഐ.എം പ്രവർത്തകർ വീട്ടുപരിസരത്ത് തടിച്ചുകൂടിയിരുന്നു. റെയ്ഡ് അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ പുറത്തേക്ക് പോകുന്നതിനിടെയാണ് വാഹനത്തിനുനേരെ ആക്രമണമുണ്ടായത്.
രാവിലെ ആരംഭിച്ച ഇ.ഡി റെയ്ഡ് എട്ട് മണിക്കൂറോളമാണ് നീണ്ടുനിന്നത്. പരിശോധന നടന്ന മുഴുവൻ സമയവും പിണറായി വിജയന്റെ വീടിന് മുന്നിൽ സി.പി.ഐ.എം പ്രവർത്തകരുടെ കടുത്ത പ്രതിഷേധം നിലനിന്നിരുന്നു. സംഘം മടങ്ങിപ്പോകുന്ന വേളയിലായിരുന്നു സംഘർഷം അരങ്ങേറിയത്. പ്രാരംഭ ഘട്ടത്തിൽ മ്യൂസിയം പോലീസ് അന്വേഷിച്ച ഈ കേസ്, ഗൗരവം മുൻനിർത്തി പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) ഇ.ഡിയും നേരിട്ട് കേസെടുത്തിട്ടുണ്ട്. അക്രമത്തിന് പിന്നിലെ സാമ്പത്തിക ഉറവിടങ്ങളെയും ആസൂത്രണത്തെയും കുറിച്ച് സമഗ്രമായി അന്വേഷിക്കുകയായിരുന്നു ഏജൻസിയുടെ ലക്ഷ്യം. പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിലെ 27 പ്രതികളെയും ഉൾപ്പെടുത്തിയാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്. ഒരു വധശ്രമക്കേസിൽ പി.എം.എൽ.എ വകുപ്പുകൾ ചുമത്തുന്നത് ഇതാദ്യമായാണ്.





