തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ നടപ്പിലാക്കിയ ‘മേയർ കെയർ’ ഓണക്കിറ്റ് വിതരണത്തിന് പിന്നിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. കിറ്റ് നൽകാനെന്ന പേരിൽ കോർപ്പറേഷൻ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും കോടികൾ പിരിച്ചെടുത്തതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥൻ കുറ്റപ്പെടുത്തി. പദ്ധതിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് എൽ.ഡി.എഫും ആവശ്യപ്പെട്ടു.
ഈ പദ്ധതിക്കായി ലഭിച്ച പണത്തിന്റെയും ചെലവഴിച്ച തുകയുടെയും കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ മേയർ കൂട്ടാക്കുന്നില്ലെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. 10,000 കുട്ടികൾക്ക് ആനുകൂല്യം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയായിരുന്നുവെങ്കിലും മുഴുവൻ ആളുകളിലേക്കും ഇത് എത്തിയിട്ടില്ല. വെറും 4000 വിദ്യാർത്ഥികൾക്ക് മാത്രമാണ് കിറ്റുകൾ വിതരണം ചെയ്തതെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. കൗൺസിൽ യോഗത്തിൽ കണക്കുകൾ ആവശ്യപ്പെട്ടപ്പോൾ നൽകാൻ സൗകര്യമില്ലെന്ന മറുപടിയാണ് മേയറുടെ ഭാഗത്തുനിന്നുണ്ടായതെന്നും കെ.എസ്. ശബരീനാഥൻ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ശക്തമായ നിയമനടപടികളിലേക്ക് നീങ്ങാനാണ് യു.ഡി.എഫ് തീരുമാനം.
പദ്ധതിക്കായി ചെലവാക്കിയ ഫണ്ടിന്റെ കാര്യത്തിൽ യാതൊരുവിധ സുതാര്യതയുമില്ലെന്ന് വ്യക്തമാക്കിയ കെ.എസ്. ശബരീനാഥൻ, സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. നഗരസഭയിൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് പിന്നാലെ സാധാരണ ജനങ്ങളിലേക്ക് പിന്തുണ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'മേയർ കെയർ' പദ്ധതി ആവിഷ്കരിച്ചത്. കോർപ്പറേഷന്റെ സ്വന്തം ഫണ്ട് വിനിയോഗിക്കാതെ ഇതര സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പണം സമാഹരിച്ചായിരുന്നു സഹായങ്ങൾ നൽകിയിരുന്നത്. ഈ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ വൻ അഴിമതി ചൂണ്ടിക്കാട്ടി എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ എതിർപ്പുമായി എത്തിയിരിക്കുന്നത്.





