തിരുവനന്തപുരം: സി.എം.ആർ.എസ് - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിർദ്ദേശം സർക്കാർ അതീവ ഗൗരവത്തോടെയാണ് പരിശോധിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനെ രാഷ്ട്രീയമായി കാണാതെ തികച്ചും നിയമപരമായ ഒരു നടപടിയെന്ന നിലയിലാണ് സർക്കാർ സമീപിക്കുന്നത്. അന്വേഷണത്തിനിടെ ഇ.ഡി കണ്ടെടുത്ത ഡയറിയുമായി ബന്ധപ്പെട്ട് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസും നൽകിയ വിശദീകരണങ്ങളിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിയിൽ ഉയർന്ന രാഷ്ട്രീയ ചർച്ചകളെ പരാമർശിച്ചുകൊണ്ടായിരുന്നു മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഭാരവും പാവം എം.വി. ഗോവിന്ദന്റെ ചുമലിലും സമ്മതിദാനാവകാശം വിനിയോഗിച്ച ജനങ്ങളുടെ മേലും ചാരി രക്ഷപ്പെടാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നത്. ജനങ്ങൾ എന്ത് കാരണത്താലാണ് തങ്ങളെ പരാജയപ്പെടുത്തിയതെന്ന് അവർക്ക് ഇപ്പോഴും വ്യക്തമായിട്ടില്ല. അവർ ഇതേ ശൈലിയിൽത്തന്നെ മുന്നോട്ടുപോകുന്നതിൽ തങ്ങൾക്ക് പൂർണ്ണ സന്തോഷമേയുള്ളൂവെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ലയണൽ മെസ്സിയുടെ പേരിൽ അരങ്ങേറിയ സാമ്പത്തിക തട്ടിപ്പിൽ റിപ്പോർട്ടർ ചാനൽ ഓഫീസിൽ നടന്ന പോലീസ് പരിശോധനകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇത്തരം നടപടികൾ സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയല്ലെന്നും പോലീസിന്റെ ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം ആവർത്തിച്ചു. ജി.എസ്.ടി വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും കായിക വകുപ്പ് നടത്തിയ പരിശോധനയിലും അതീവ ഗുരുതരമായ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത്. ചാനലിന്റെ പ്രക്ഷേപണം തടസ്സപ്പെട്ടതായി തനിക്ക് വിവരമില്ലെന്നും, റെയ്ഡ് നടക്കുന്നുവെന്ന വാർത്ത താൻ തത്സമയം കണ്ടതുതന്നെ ആ ചാനലിലൂടെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.





