തിരുവനന്തപുരം: പോലീസ് പരിശോധന മാധ്യമപ്രവർത്തകർക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. സ്പോൺസറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അട്ടിമറികൾക്കെതിരെയാണ് നിലവിലെ അന്വേഷണം നടക്കുന്നത്. മെസ്സിയെ കൊണ്ടുവരുന്നതും സ്റ്റേഡിയം നവീകരിക്കുന്നതും മാധ്യമപ്രവർത്തനത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും വാർത്ത നൽകിയതിന്റെ പേരിൽ കേരളത്തിലെ ഒരു മാധ്യമ സ്ഥാപനത്തിനെതിരെയോ മാധ്യമപ്രവർത്തകർക്കെതിരെയോ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ചാനൽ ഉന്നയിക്കുന്ന വാദങ്ങളിൽ വലിയ പൊരുത്തക്കേടുകളുണ്ട്. ഈ നിയമനടപടികളെ മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ല. ഇതിൽ ഇരവാദം ഉയർത്തേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. 'മെസ്സി വരും കേട്ടോ' എന്ന് മുൻപ് ഉറപ്പിച്ചു പറഞ്ഞ ആളല്ലേ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവെന്നും, ഈ വിഷയത്തിൽ പ്രതിപക്ഷം എന്തിനാണ് ഇത്രയധികം ബഹളമുണ്ടാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു മാധ്യമസ്ഥാപനത്തെയും ലക്ഷ്യമിട്ട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഞ്ചനാക്കുറ്റവും ഗൂഢാലോചനയും ചുമത്തിയാണ് പ്രതികൾക്കെതിരെ പോലീസ് എഫ്.ഐ.ആർ തയ്യാറാക്കിയിട്ടുള്ളത്. കേസിൽ ഒന്നാം പ്രതിയായി ആന്റോ അഗസ്റ്റിനെയും രണ്ടാം പ്രതിയായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എഫ്.ഐ.ആറിലെ പ്രധാന വിവരങ്ങൾ ഇങ്ങനെയാണ്: പ്രതികൾ ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചന നടത്തി. ഭരണകൂടത്തെയും പൊതുജനങ്ങളെയും ഒരുപോലെ കബളിപ്പിച്ചു. അർജന്റീന ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട കരാറിൽ നിയമവിരുദ്ധവും കൃത്രിമവുമായ ഭാഗങ്ങൾ എഴുതിച്ചേർത്തു. ഇതിലൂടെ പ്രതികൾ അനധികൃതമായി വലിയ ലാഭമുണ്ടാക്കാൻ ശ്രമിച്ചുവെന്നും എഫ്.ഐ.ആർ വ്യക്തമാക്കുന്നു.





