കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നടപ്പിലാക്കിയ പുനഃസംഘടനയെ സ്വാഗതം ചെയ്ത് മുതിർന്ന നേതാവ് കെ.കെ. ശൈലജ. പാർട്ടിയിൽ വന്ന മാറ്റങ്ങളെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് അവർ പറഞ്ഞു. കേന്ദ്രകമ്മിറ്റിയിലെ അംഗങ്ങളെ ഒഴിവാക്കി, പകരം വനിതകൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുകയാണ് പുനഃസംഘടനയിലൂടെ ചെയ്തിട്ടുള്ളത്. പ്രസ്ഥാനത്തിലെ ഏറ്റവും ചെറിയ വീഴ്ചകൾ പോലും കൃത്യമായി പരിശോധിക്കാനും തിരുത്തലുകൾ വരുത്താനും പാർട്ടി തയ്യാറാകും. വ്യക്തിവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലല്ല വിമർശനങ്ങൾ ഉയരുന്നത്; ഏറ്റവും ഉന്നത പദവിയിലുള്ള നേതാവായാലും താഴേത്തട്ടിലുള്ള അണികളായാലും തെറ്റുകൾ കണ്ടാൽ ഒരുപോലെ വിമർശിക്കപ്പെടും. മുൻപ് സഖാവ് ഇ.എം.എസിനെപ്പോലും ശാസിച്ച ചരിത്രമുള്ള പാർട്ടിയാണിത്. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള കാര്യങ്ങൾ മുൻപ് ഇലക്ഷൻ റിവ്യൂവിൽ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അക്കാലത്ത് അത് വേണ്ടത്ര ഗൗരവത്തിൽ ചർച്ച ചെയ്യപ്പെട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വലിയ തോതിലുള്ള ഘടനാപരമായ മാറ്റങ്ങളാണ് സി.പി.ഐ.എമ്മിൽ ഇക്കുറി അരങ്ങേറിയത്. കണ്ണൂരിൽ നിന്നും പി. ജയരാജൻ, തിരുവനന്തപുരത്തു നിന്നും വി. ശിവൻകുട്ടി, പാലക്കാട് നിന്നും എം. ബി. രാജേഷ് എന്നിവർ പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, ഡോ. ടി.എം. തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റ് സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുകയാണുണ്ടായത്.
ഇതിനുപുറമെ, കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് എന്ന പദവിയിൽ ജോൺ ബ്രിട്ടാസിനെയും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപ് സംസ്ഥാന സെക്രട്ടേറിയറ്റിൽ പി. ജയരാജന് അർഹമായ പ്രാതിനിധ്യം ലഭിക്കാതിരുന്നതിൽ പാർട്ടിക്ക് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. മുതിർന്ന സി.പി.ഐ.എം നേതാവ് അശോക് ധാവ്ളെയാണ് പി. ജയരാജന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഔദ്യോഗികമായി നിർദ്ദേശിച്ചത്. പിണറായി വിജയൻ ഈ നിർദ്ദേശത്തെ അനുകൂലിക്കുകയും ചെയ്തു. പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ സുപ്രധാന തിരുത്തൽ നടപടിയായാണ് പി. ജയരാജന്റെ സെക്രട്ടേറിയറ്റിലേക്കുള്ള തിരിച്ചുവരവിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.





