കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അധിക തുക ചെലവഴിച്ചും വൈദ്യുതി വാങ്ങാൻ സന്നദ്ധമാണെന്നും ഇതിനായി സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കായി കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് പ്രതിനിധികൾ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുമെന്നും കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി അറിയിച്ചു.
വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന കർശന നിർദ്ദേശവും മന്ത്രി മുന്നോട്ടുവെച്ചു. അനാവശ്യമായ വൈദ്യുതി ഉപയോഗവും ആഡംബര ലൈറ്റുകളുടെ ഉപയോഗവും പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ചില സർക്കാർ ഓഫീസുകളിൽ രാത്രികാലങ്ങളിലും ഫാനുകളും ലൈറ്റുകളും അനാവശ്യമായി പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം രീതികൾ അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു.
സാഹചര്യങ്ങൾക്കനുസരിച്ച് മുൻകൂട്ടി അറിയിപ്പില്ലാതെയും അടിയന്തരമായും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാം. ഉദ്യോഗസ്ഥർ മനഃപൂർവ്വം പവർകട്ട് ഏർപ്പെടുത്തുന്നുണ്ടോയെന്ന കാര്യം പരിശോധിക്കും. പലയിടങ്ങളിലും പകൽ സമയത്തും വഴിവിളക്കുകൾ അണയ്ക്കാതെ കിടക്കുന്നത് കാണാറുണ്ട്; ഈ വിഷയത്തിലും ശാശ്വതമായ പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.





