ആലുവ: ആലുവ നഗരഹൃദയത്തിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. കോടനാട് സ്വദേശിയായ ജോഫിനാണ് അക്രമികളുടെ ക്രൂരമർദ്ദനത്തിന് ഇരയായത്. ഇന്നലെ പുലർച്ചെ റെയിൽവേ സ്റ്റേഷനിലേക്ക് കാൽനടയായി പോകുന്നതിനിടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസിൽ ആലുവ ബാങ്ക് ജംഗ്ഷനിലെത്തിയ ജോഫിൻ കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനായി റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി വ്യക്തമല്ലാതിരുന്നതിനാൽ ഗൂഗിൾ മാപ്പ് നോക്കി ഗുഡ്‌ഷെഡ് പ്രദേശം വഴിയാണ് ഇയാൾ നടന്നുപോയത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന സാമൂഹികവിരുദ്ധ സംഘം യുവാവിനെ തടഞ്ഞുനിർത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാളെ സംഘം ചേർന്ന് അതിക്രൂരമായി തല്ലിച്ചതയ്ക്കുകയും മർദ്ദിച്ച് അവശനാക്കിയ ശേഷം സമീപത്തെ കനാലിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന മാലയും കൈവശമുണ്ടായിരുന്ന 5000 രൂപയും അക്രമികൾ കവർന്നു. രക്ഷപ്പെടാൻ യുവാവ് പ്രതിരോധിച്ചെങ്കിലും സംഘം ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. പരിക്കേറ്റ ജോഫിൻ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻപ് ഇതേ പ്രദേശത്ത് നിന്ന് ഒരു കുട്ടിയെ കാണാതായിട്ടുണ്ടെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.





