കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സി.എം.ആർ.എല്ലിലെ കൂടുതൽ ഉയർന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി സി.എം.ആർ.എൽ ജനറൽ മാനേജർ മനോഹർ ദാസിന് ഏജൻസി സമൻസ് കൈമാറി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കേസിലെ ആദ്യ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഈ നടപടികൾ. കഴിഞ്ഞ ദിവസങ്ങളിൽ കമ്പനിയിലെ ഓഡിറ്റർമാരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
ഓഡിറ്റർമാർ, ജീവനക്കാർ എന്നിവരടക്കമുള്ളവർക്കാണ് അന്വേഷണ സംഘം സമൻസ് അയച്ചിട്ടുള്ളത്. എന്നാൽ മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ വീണ്ടും വിളിപ്പിച്ചാൽ മൊഴി തിരുത്തിപ്പറയാൻ സാധ്യതയുണ്ടെന്നും, അത് കേസിന് തിരിച്ചടിയാകുമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്. നേരത്തെ, ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് തന്നിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതെന്ന് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വാരിസ് ഇ.ഡി ഡയറക്ടർക്ക് പിൻവലിക്കൽ സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും അത് തള്ളിക്കളയുന്ന നിലപാടിലാണ് ഏജൻസി.
പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ടി. എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കാണിച്ച് ഇ.ഡി ഡി.ജി.പിക്ക് കത്ത് കൈമാറിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇവർ മൂവർക്കുമെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കത്തിലുള്ളത്. വീണ വഴി പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നും, ഈ തുക മുഹമ്മദ് റിയാസ് വീണയിലൂടെയും സുഹൃത്തുക്കൾ വഴിയും ദുബായിലേക്ക് കടത്തിയെന്നുമാണ് ഇ.ഡി കണ്ടെത്തൽ.
കൈക്കൂലി വാങ്ങുന്നതിലും കടത്തുന്നതിലും വീണ തന്റെ പിതാവായ പിണറായി വിജയനെയും ഭർത്താവായ മുഹമ്മദ് റിയാസിനെയും സഹായിച്ചു. ഇടപാടുകൾക്കായി എക്സാലോജിക് സൊല്യൂഷൻസിന്റെ വാഹനം ഉപയോഗിച്ചു, സി.എം.ആർ.എൽ എം.ഡി കൈക്കൂലി പണം നേരിട്ട് നൽകി, മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി. സുരേഷ് കുമാർ ഇടപാടുകൾക്ക് സഹായം ചെയ്തു തുടങ്ങിയ കാര്യങ്ങളും കത്തിൽ പറയുന്നുണ്ട്. കൂടാതെ, കൈക്കൂലി പണം കൈപ്പറ്റാനും കൈമാറ്റം ചെയ്യാനും വീണയെയും റിയാസിനെയും ഷൈജൽ, പി. നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി.പി, നന്ദുലാൽ എം എന്നിവർ സഹായിച്ചതായും കത്തിൽ പരാമർശമുണ്ട്. ഈ വിഷയത്തിൽ ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടിയിരിക്കുകയാണ്. അതേസമയം, ഇ.ഡിയുടേത് തികച്ചും രാഷ്ട്രീയപ്രേരിതമായ ഇടപെടലാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി ചെറുക്കുമെന്നുമാണ് പിണറായി വിജയൻ ഇതിനോട് പ്രതികരിച്ചത്.





