തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി നിർണ്ണായക ഇടപെടലുകളുമായി സർക്കാർ. ഉയർന്ന നിരക്കിൽ വൈദ്യുതി സംഭരിക്കാനാണ് ഭരണനേതൃത്വത്തിന്റെ തീരുമാനം. ഇതിനായി നാഷണൽ തെർമൽ പവർ കോർപ്പറേഷനെ (എൻ.ടി.പി.സി) സമീപിക്കും. പീക്ക് അവറുകളിൽ കൂടുതൽ വൈദ്യുതി ലഭ്യമാക്കി ക്ഷാമം പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യൂണിറ്റൊന്നിന് 30 രൂപ വരെ ഉയർന്ന നിരക്ക് നൽകി വൈദ്യുതി വാങ്ങുന്നതിനാണ് സർക്കാർ കെ.എസ്.ഇ.ബിക്ക് പ്രത്യേക അനുമതി നൽകിയത്. ഇന്നു മുതൽ തന്നെ ഈ രീതിയിൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിലവിൽ യൂണിറ്റിന് 10 രൂപ നിരക്കിൽ വരെ വൈദ്യുതി വാങ്ങാനായിരുന്നു ബോർഡിന് അധികാരമുണ്ടായിരുന്നത്. എൻ.ടി.പി.സിയുടെ രത്‌നഗിരി പവർ പ്ലാന്റിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി സമാഹരിക്കാനാണ് നീക്കം. ഇതിനു പുറമെ ഒഡീഷയിലെ ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്നും വൈദ്യുതി വാങ്ങും. മുഖ്യമന്ത്രി വി.ഡി. സതീശൻ, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി, ഫിനാൻസ് അഡീഷണൽ സെക്രട്ടറി, ടാക്സ് സെക്രട്ടറി, വൈദ്യുതി വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഈ അടിയന്തര തീരുമാനമുണ്ടായത്.
അതേസമയം, പ്രതിസന്ധി മറികടക്കുന്നതിനായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ പിന്തുണ തേടാനും കെ.എസ്.ഇ.ബി ഒരുങ്ങുന്നു. വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിനായി ബോർഡ് ഡയറക്ടർമാർ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കും. അവിടെ നിന്ന് അധിക വൈദ്യുതി ഉറപ്പാക്കാനായാൽ നിലവിലെ ക്ഷാമം വലിയൊരളവ് വരെ ലഘൂകരിക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബോർഡ് പ്രതിനിധികൾ നേരിട്ട് ചർച്ച നടത്തും. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതര സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ചകൾ നടത്താൻ തീരുമാനിച്ചത്.
തുടർച്ചയായ 12 ദിവസങ്ങൾക്ക് ശേഷം ഇന്നലെ രാത്രികാല വൈദ്യുതി നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കെ.എസ്.ഇ.ബി. ഞായറാഴ്ചയായതിനാൽ ഉപഭോഗത്തിൽ വന്ന കുറവും റിയൽ ടൈം മാർക്കറ്റിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമായതുമാണ് ഇന്നലെ നിയന്ത്രണം ഒഴിവാക്കാൻ സഹായകമായത്.





