സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ ആഞ്ഞടിച്ച് കെ.കെ. രമ എം.എൽ.എ. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമെന്ന തിരുത്താനാകാത്ത ആ വലിയ തെറ്റ് കേരളീയ ജനതയ്ക്ക് മുന്നിൽ ഇനിയെങ്കിലും തുറന്നുപറയാനുള്ള രാഷ്ട്രീയ ആർജ്ജവം സി.പി.ഐ.എമ്മിനുണ്ടോയെന്ന് അവർ ആരാഞ്ഞു. നേതൃത്വത്തിന്റെ വ്യതിയാനങ്ങൾക്കെതിരെ സന്ധിയില്ലാതെ ശബ്ദമുയർത്തിയെന്ന ഒരൊറ്റ കാരണത്തിനാണ് നേതാക്കൾ ഗൂഢാലോചന നടത്തി ടി.പിയെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് എം.എൽ.എ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.
നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ രാഷ്ട്രീയവും സംഘടനാപരവുമായ അനവധി പിഴവുകൾ തിരുത്താനെന്ന പേരിൽ വലിയ കൊട്ടിഘോഷങ്ങളോടെ കോഴിക്കോട് യോഗം ചേരുന്നവരോട് തനിക്ക് ഒരൊറ്റ ചോദ്യമേ ചോദിക്കാനുള്ളൂവെന്ന് കെ.കെ. രമ വ്യക്തമാക്കി. പാർട്ടി നേതൃത്വത്തിന്റെ അഴിമതികൾക്കും നയപരമായ വഞ്ചനകൾക്കുമെതിരെ വി.എസ്. അച്യുതാനന്ദനും വിജയൻ മാഷും അടക്കമുള്ള നേതാക്കൾ ഉൾപ്പാർട്ടിയിലും പൊതുസമൂഹത്തിലും നയിച്ച ഐതിഹാസിക രാഷ്ട്രീയ പോരാട്ടങ്ങളെ പിന്തുണച്ചതിനും തെറ്റുകൾക്കെതിരെ ഉറച്ച നിലപാടെടുത്തതിനും മാത്രമാണ് ടി.പി. ചന്ദ്രശേഖരനെന്ന ധീരനായ കമ്മ്യൂണിസ്റ്റിനെ സി.പി.ഐ.എം നേതാക്കൾ ഗൂഢാലോചനയിലൂടെ കോഴിക്കോടിന്റെ മണ്ണിലിട്ട് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. തിരുത്താനാവാത്ത തെറ്റ് കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഇനിയെങ്കിലും ഏറ്റുപറയാൻ നിങ്ങൾ തയ്യാറാണോ എന്നും അവർ ചോദിച്ചു.
വിപുലീകൃത സംസ്ഥാന സമിതി യോഗത്തെ പരിഹസിച്ചുകൊണ്ട് മുൻ ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസും രംഗത്തെത്തിയിരുന്നു. ഏത് പാർട്ടി ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിപുലീകൃത സംസ്ഥാന സമിതി വിളിച്ചുചേർത്തതെന്ന് ഭരണഘടനാ പണ്ഡിതന്മാർ വ്യക്തമാക്കിത്തരണമെന്ന് അദ്ദേഹം പരിഹസിച്ചു.





