കോഴിക്കോട്: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നീക്കങ്ങൾ സി.പി.ഐ.എമ്മിനെയോ ഇടതുപക്ഷ മുന്നണിയെയോ തെല്ലും ബാധിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മുൻനിർത്തി സി.പി.ഐ.എമ്മിനെ ദുർബലപ്പെടുത്തുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.ഡിയുടെ ഒരു നടപടിയും പാർട്ടിയെയോ മുന്നണിയെയോ ഉലയ്ക്കില്ല. പിണറായി വിജയനെ സംശയത്തിന്റെ നിഴലിൽ നിർത്താൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. പിണറായി വിജയൻ എന്ന വ്യക്തിയല്ല ഇവിടെ പ്രധാന വിഷയം; മറിച്ച് അദ്ദേഹത്തിലൂടെ സി.പി.ഐ.എമ്മിനെ ഇല്ലായ്മ ചെയ്യുക എന്നതാണ്. ആ അജണ്ട മുന്നിൽക്കണ്ടാണ് അദ്ദേഹത്തെ വേട്ടയാടാൻ നേരത്തെ തന്നെ തുടങ്ങിയതെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയായി പാർട്ടിയെ ശക്തമായി നയിക്കുന്ന നേതാവാണ് പിണറായി വിജയൻ. ഈ ഘട്ടത്തിൽ അദ്ദേഹത്തെ ഉന്നംവെച്ച് ഇടതുപക്ഷത്തെ തകർക്കാമെന്ന് ചിലർ കരുതുന്നു. വീണയ്‌ക്കെതിരായ ആരോപണമാണെങ്കിൽ അത് ആ നിലയിൽ നേരിടാമെന്നിരിക്കെ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി എന്തിന് പരിശോധന നടത്തിയെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര ഏജൻസികളുടെ ഇത്തരം ഇടപെടലുകളിൽ കോൺഗ്രസിന്റെ കൃത്യമായ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ഇത്രയൊക്കെ കോലാഹലങ്ങൾ ഉണ്ടാക്കിയിട്ടും പിണറായിക്കെതിരെ നേരിട്ട് കേസെടുക്കാൻ ഇ.ഡിക്ക് സാധിച്ചോ എന്നും അദ്ദേഹം ആരാഞ്ഞു. സംസ്ഥാനത്തെ പോലീസും വിജിലൻസും അന്വേഷിച്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാണ് ഇ.ഡി ഇപ്പോൾ ആവശ്യപ്പെടുന്നത്; അതിന് ഇ.ഡിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു. മുൻപ് സംസ്ഥാനത്ത് ഇ.ഡി നടത്തിയ രഹസ്യനീക്കങ്ങളെല്ലാം പൊളിഞ്ഞുവീണതാണ്. ഇപ്പോൾ പുതിയൊരു പ്രതിച്ഛായ സൃഷ്ടിക്കാനാണ് ശ്രമം. ജനപിന്തുണയോടെ ശക്തമായി തിരിച്ചുവരാനാണ് പാർട്ടി വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി ചേരുന്നത്. ഇ.ഡി നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തുതോൽപ്പിക്കും. കുറ്റം ചെയ്തതിന് കൃത്യമായ തെളിവുകളുണ്ടെങ്കിൽ നടപടിയെടുക്കട്ടെ, അറസ്റ്റ് ചെയ്യട്ടെ എന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.





