മലപ്പുറം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നീക്കങ്ങളുടെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും യു.ഡി.എഫ് ഭരണകൂടത്തിനുമെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ കുടുക്കിയ ഇ.ഡിയുടെ കൈവിലങ്ങുകൾ കൊണ്ട് പിണറായി വിജയനെ പൂട്ടാൻ കഴിയാതെ വന്നതിനാലാകാം വാഴനാരുകൊണ്ട് അദ്ദേഹത്തെ തളയ്ക്കാൻ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി ചുമതലയേൽപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. പിണറായിയെ കുടുക്കണമെങ്കിൽ ഇ.ഡി ഇനിയും വേറെ ജനിക്കേണ്ടിവരുമെന്നും ജലീൽ കൂട്ടിച്ചേർത്തു.
400 കോടിയുടെ ലാവ്‌ലിൻ ആരോപണവും കമലാ ഇന്റർനാഷണൽ കമ്പനിയും പിണറായി വിജയന്റെ 'കൊട്ടാരസദൃശ്യമായ വീടും' ഇപ്പോൾ എവിടെപ്പോയെന്ന് കെ.ടി. ജലീൽ ചോദിച്ചു. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളെപ്പോലെ ധനം കാണുമ്പോൾ കണ്ണ് മഞ്ഞളിക്കുന്ന പ്രകൃതമാണ് പിണറായി വിജയന്റേതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ധരിച്ചുവെച്ചിട്ടുണ്ടാകും. എന്നാൽ പിണറായിയുടെ വ്യക്തിത്വവും രീതികളും തികച്ചും വ്യത്യസ്തമാണ്; കള്ളക്കേസുകൾ ചമച്ച് അദ്ദേഹത്തിന്റെ രോമത്തിൽപ്പോലും തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിന് സാധിക്കുമോ എന്നും ജലീൽ ചോദ്യമുയർത്തി.
അതേസമയം, ഇ.ഡിയുടെ ഈ രാഷ്ട്രീയ നീക്കങ്ങൾ സി.പി.ഐ.എമ്മിനെയോ ഇടതുപക്ഷ മുന്നണിയെയോ ഒരു തരത്തിലും ഏശില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് സി.പി.ഐ.എമ്മിനെ രാഷ്ട്രീയമായി തകർക്കുക മാത്രമാണ് ഈ നീക്കങ്ങളുടെ പിന്നിലുള്ള യഥാർത്ഥ അജണ്ട. പിണറായി വിജയനെ സംശയത്തിന്റെ നിഴലിൽ നിർത്താൻ വർഷങ്ങളായി പണിപ്പെടുകയാണ്. ഇതിലെ വിഷയം പിണറായി വിജയൻ എന്ന വ്യക്തിയല്ല; അദ്ദേഹത്തെ മുൻനിർത്തി പാർട്ടിയെ തകർക്കലാണ് ലക്ഷ്യം. ആ ലക്ഷ്യത്തോടെ തന്നെയാണ് കാലങ്ങൾക്ക് മുൻപേ തന്നെ അദ്ദേഹത്തിനെതിരെയുള്ള വേട്ടയാടൽ തുടങ്ങിയതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.





