തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന്വാഗ്ദാനം നൽകി നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) വിപുലീകരിച്ചു. സംഘത്തിലേക്ക് പുതിയതായി പതിനഞ്ച് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കായിക വകുപ്പ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സംഘത്തിന് കൈമാറിക്കഴിഞ്ഞു. മറ്റ് അനുബന്ധ രേഖകളും റിപ്പോർട്ടുകളും വൈകാതെ തന്നെ എസ്.ഐ.ടിക്ക് നൽകും. വരുംദിവസങ്ങളിൽ അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘത്തിന്റെ തീരുമാനം.
കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ കണ്ടെത്തലുകളും നികുതി വകുപ്പിന്റെ പ്രത്യേക സംഘം നൽകിയ വിവരങ്ങളും പരിശോധിച്ച ശേഷമാണ് എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി ഈ സുപ്രധാന നീക്കത്തിലേക്ക് കടന്നത്. സ്പോൺസർഷിപ്പ് ഏറ്റെടുത്ത റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി വഴി നടന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പിലൂടെ സർക്കാർ സംവിധാനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള നേട്ടമുണ്ടായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ, ഇടപാടുകളിൽ ഇടപെട്ട ഉദ്യോഗസ്ഥർ, മുൻപ് സ്പെയിൻ യാത്രയിൽ പങ്കാളികളായ ഉദ്യോഗസ്ഥർ എന്നിവരിലേക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.
പദ്ധതിയുടെ വിശദമായ റിപ്പോർട്ടിൽ (ഡി.പി.ആർ) തുക പെരുപ്പിച്ചു കാട്ടിയെന്നും പ്രതീക്ഷിത വരുമാന കണക്കുകളിൽ തിരിമറികൾ നടന്നിട്ടുണ്ടെന്നും കായിക വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ കേസ് അന്വേഷിക്കുന്നുണ്ടെന്നും അവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട ആദ്യ നോട്ടീസ് അയച്ചത് മുൻ സർക്കാരാണെന്ന് വി. അബ്ദുറഹ്മാൻ പ്രതികരിച്ചു. പണം കൈപ്പറ്റിയ ശേഷം അർജന്റീന ടീം ചതിക്കുകയാണുണ്ടായതെന്നും സാമ്പത്തിക വിനിമയങ്ങളിൽ യാതൊരു തരത്തിലുള്ള അപാകതകളും സംഭവിച്ചിട്ടില്ലെന്നും മുൻ മന്ത്രി വ്യക്തമാക്കി.





