കൊച്ചി: സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരപ്പാച്ചിലിനും അക്രമങ്ങൾക്കും പ്രധാന കാരണം 'പാട്ടം' വ്യവസ്ഥയിലുള്ള സർവീസുകളാണെന്ന് വ്യക്തമാക്കി ബസ് ഉടമകളുടെ സംഘടന. കൊച്ചി നഗരപരിധിയിലെ പാട്ട സർവീസുകൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നഗരത്തിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങൾക്കും അപകടകരമായ മത്സരയോട്ടത്തിനും പിന്നിൽ ഈ അനധികൃത സംവിധാനമാണെന്നാണ് പ്രധാന ആക്ഷേപം.
സർവീസിൽ നിന്ന് കാര്യമായ ലാഭവിഹിതം ലഭിക്കാതായതോടെ ബസുകൾ മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകി നിശ്ചിത തുക കൈപ്പറ്റുന്ന രീതിയാണ് പാട്ടം സർവീസ്. ഈ രീതിയിലുള്ള സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ആരെന്നോ അവരുടെ പശ്ചാത്തലം എന്തെന്നോ അറിയാൻ യഥാർത്ഥ ഉടമകൾക്ക് സാധിക്കാറില്ല. ഇത് ക്രിമിനൽ സ്വഭാവമുള്ളവർ പോലും ഡ്രൈവർമാരായും കണ്ടക്ടർമാരായും കടന്നുകൂടാൻ ഇടയാക്കുന്നുണ്ടെന്നും, ലഹരി ഉപയോഗം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം യാത്രക്കാർക്കും ഉടമകൾക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നുണ്ടെന്നും കേരള പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം നിയമവിരുദ്ധ രീതികൾ തടയാൻ പോലീസും മോട്ടോർ വാഹന വകുപ്പും നടത്തുന്ന പരിശോധനകൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും കർശനമായ നിയമനടപടികൾ വേണമെന്നുമാണ് ഉടമകളുടെ നിലപാട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലും സംഘടന ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേവലം അഞ്ച് ശതമാനം വരുന്ന ജീവനക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദം ഈ തൊഴിൽ മേഖലയെയാകെ ദോഷകരമായി ബാധിക്കുകയാണെന്നും ബസ് ഉടമകൾ വ്യക്തമാക്കുന്നു.





