തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ മൂല്യനിർണയത്തിലുണ്ടായ അപാകതകളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). മൂല്യനിർണയ പ്രക്രിയയുടെ ചുമതല വഹിച്ചിരുന്ന രണ്ട് പ്രധാന ഉദ്യോഗസ്ഥർക്കാണ് ഇതിൽ പിഴവ് സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻ ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ പരിശോധന തുടരുകയാണ്. ഇത്രയും വലിയ വീഴ്ച വ്യക്തമായി അറിഞ്ഞിട്ടും പി.എസ്.സി യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ ശുപാർശ ചെയ്തുകൊണ്ട് ഡി.ജി.പി മുഖേന ക്രൈംബ്രാഞ്ച് സർക്കാരിന് കത്തുനൽകി. ഈ കത്ത് സർക്കാർ പി.എസ്.സിക്ക് കൈമാറും.
പരീക്ഷയിലെ 9 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ പാടേ വിട്ടുകളഞ്ഞതാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പ്രധാന കൃത്യവിലോപമെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. ഈ രണ്ടുപേർ മാത്രമായിരുന്നു പരിശോധന പൂർത്തിയാക്കിയത്. എന്നാൽ സാങ്കേതിക കാരണങ്ങളാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. അതേസമയം, പരീക്ഷ അട്ടിമറിച്ചതിന് പിന്നിൽ വലിയ തലത്തിലുള്ള ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നുണ്ട്. പ്ലാനിങ് ബോർഡ് ചീഫ് പരീക്ഷയിൽ സി.പി.ഐ.എം അനുകൂലിയായ ഉദ്യോഗാർത്ഥിയെ ഒന്നാം റാങ്കിൽ പ്രതിഷ്ഠിക്കാനാണ് ഈ ആസൂത്രണം നടന്നത്.
ഒന്നാം സ്ഥാനം കൈക്കലാക്കിയ ഇടത് അനുകൂലി ഉത്തരം എഴുതാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങളാണ് മനഃപൂർവ്വം മൂല്യനിർണയം നടത്താതെ മാറ്റിവെച്ചത്. ഇത്രയും ചോദ്യങ്ങൾ ഒഴിവാക്കിയതോടെ, ആ ഉദ്യോഗാർത്ഥിയേക്കാൾ മികച്ച പ്രകടനം നടത്തിയ ഒട്ടേറെ പരീക്ഷാർത്ഥികൾക്ക് അമ്പതോളം മാർക്കുകൾ നഷ്ടമാകുന്ന സാഹചര്യമുണ്ടായി. ഇതിന്റെ ഫലമായി, രണ്ടാം റാങ്ക് നേടിയ ഉദ്യോഗാർത്ഥിയേക്കാൾ യഥാർത്ഥത്തിൽ 53 മാർക്ക് കുറവുണ്ടായിരുന്ന സി.പി.ഐ.എം അനുകൂലി ഒറ്റ മാർക്കിന്റെ മുൻതൂക്കത്തിൽ ഒന്നാം റാങ്കിലേക്ക് എത്തപ്പെടുകയായിരുന്നു.





