ആലപ്പുഴ: കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ തെളിവെടുപ്പിനായി വിട്ടുനൽകിയ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ അനുമതിക്കാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചത്. ബോർഡിന്റെ നടപടിയെ ചോദ്യം ചെയ്ത് കുട്ടികൾ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി വിഷയത്തിൽ പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി വരുന്ന വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. തങ്ങളെ പോലീസ് അകമ്പടിയോടെ കൊണ്ടുപോകാൻ അനുവാദം നൽകിയത് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജിയിൽ കുട്ടികൾ ചൂണ്ടിക്കാട്ടിയത്. ഇത് യഥാർത്ഥത്തിൽ പോലീസ് കസ്റ്റഡിക്ക് തുല്യമായ നടപടിയാണെന്ന വാദവും ഉന്നയിക്കപ്പെട്ടു. ഈ കാര്യങ്ങൾ പ്രാഥമികമായി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും പോലീസിന്റെ കസ്റ്റഡിയിലേക്ക് അയക്കുന്ന അസാധാരണ നടപടിയായിരുന്നു കഴിഞ്ഞ ദിവസം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ നിന്നുണ്ടായത്. എന്നാൽ, ഒന്നിലധികം പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണിതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.





