തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉടലെടുക്കാൻ സാധ്യതയുള്ളതിനാൽ ഈ മാസം 13 വരെ സംസ്ഥാനത്തുടനീളം നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ഇത് തെല്ലൊരാശ്വാസം പകരും. സെപ്റ്റംബർ 10 മുതൽ 12 വരെയുള്ള തീയതികളിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിലും സമീപത്തെ ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി നിലവിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി സെപ്റ്റംബർ പത്തോടെ ബംഗാൾ ഉൾക്കടലിലും അടുത്തുള്ള പ്രദേശങ്ങളിലുമായി പുതിയ ന്യൂനമർദ്ദം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, കള്ളക്കടൽ പ്രതിഭാസം ശക്തമാകുന്നതിനാൽ തിരുവനന്തപുരം തീരദേശ മേഖലയായ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വെള്ളിയാഴ്ച രാവിലെ 8.30 വരെ 0.9 മീറ്റർ മുതൽ 1.0 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിശകലന കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്നലെ രാത്രി മുതൽ വെള്ളിയാഴ്ച രാത്രി 11.30 വരെയുള്ള സമയത്ത് 1.2 മുതൽ 1.4 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.





