തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ബന്ധുനിയമന വിവാദം. മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസിലെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ഭർത്താവിന്റെ അടുത്ത ബന്ധുവിന് നിയമനം നൽകി. ബിന്ദു കൃഷ്ണയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ കൃഷ്ണകുമാറിന്റെ സഹോദരന്റെ ഭാര്യാസഹോദരൻ വി.എൽ. ഹരിക്കാണ് ഈ പദവി ലഭിച്ചത്. മുൻപ് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ ഫിനാൻസ് മാനേജരായി ജോലിനോക്കിയിരുന്ന ഇയാളെ ആദ്യം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും തുടർന്ന് സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും ഉയർത്തുകയായിരുന്നു.
നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ബന്ധുനിയമനമാണിത്. നേരത്തെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സ്വന്തം സഹോദരീഭർത്താവ് ബെന്നി തോമസിനെ നിയമിച്ചത് വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. തുടർന്ന്, തന്റെ സാന്നിധ്യം കാരണം മന്ത്രി സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് കളങ്കമുണ്ടാകരുതെന്ന് വ്യക്തമാക്കി ബെന്നി തോമസ് സ്വമേധയാ രാജി സമർപ്പിക്കുകയായിരുന്നു.





