ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കുമ്പോൾ, സർവ്വകലാശാലയ്ക്കായി അഡ്വ. സുഭാഷ് ചന്ദ്രൻ തന്നെ ഇന്നും ഹാജരാകും. അഭിഭാഷകനെ മാറ്റിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമാകാത്തതാണ് ഇതിന് കാരണം. കൃത്യമായ അറിയിപ്പ് ലഭിച്ചാൽ മാത്രമേ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസലും സന്നിഹിതനാകൂ. നിയമന നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കുകയാണ്.
സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വിശ്വസ്തനായ കെ.ആർ. സുഭാഷ് ചന്ദ്രനെ നേരത്തെ സർവ്വകലാശാലയുടെ അഭിഭാഷക പദവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെത്തുടർന്ന് പുതിയ അഭിഭാഷകനായ സുൾഫിക്കർ അലി സർവ്വകലാശാലയ്ക്കുവേണ്ടി വക്കാലത്ത് ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നെങ്കിലും, മുൻ അഭിഭാഷകൻ 'നോ ഒബ്ജക്ഷൻ' സാക്ഷ്യപത്രം നൽകിയാൽ മാത്രമേ വക്കാലത്ത് മാറ്റം ഔദ്യോഗികമായി സാധ്യമാകൂ.
ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. നിയമനത്തെ എതിർത്തുകൊണ്ടുള്ള പുതിയ നിലപാടാണ് കണ്ണൂർ സർവ്വകലാശാല സുപ്രീംകോടതിക്ക് മുന്നിൽ വ്യക്തമാക്കുക. പ്രിയാ വർഗീസിന് ആവശ്യമായ അധ്യാപന പരിചയമില്ലെന്നാണ് സർവ്വകലാശാലയുടെ പുതിയ നിഗമനം. മതിയായ യോഗ്യതയോ അധ്യാപന പരിചയമോ ഇവർക്കില്ലെന്നും നിയമന പ്രക്രിയ സുതാര്യമല്ലായിരുന്നുവെന്നും സർവ്വകലാശാല സുപ്രീംകോടതിയെ ബോധിപ്പിക്കും. പ്രസ്തുത റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോസഫ് സ്കറിയയും യു.ജി.സിയും സമർപ്പിച്ച അപ്പീൽ ഹർജികളിലാണ് സുപ്രീംകോടതിയുടെ ഇന്നത്തെ വാദം.





