തിരുവനന്തപുരം: പാലാ എം.എൽ.എ മാണി സി. കാപ്പനെ സാമാജിക സ്ഥാനത്തുനിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് മുൻപാകെ പരാതി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് ഈ ആവശ്യമുന്നയിച്ച് പരാതി സമർപ്പിച്ചത്. കാപ്പനെതിരെയുള്ള അയോഗ്യതാ നടപടികൾ അടിയന്തരമായി പ്രാബല്യത്തിൽ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സാമ്പത്തിക തട്ടിപ്പ് കേസുകളിൽ മാണി സി. കാപ്പൻ കുറ്റക്കാരനാണെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തുകയും നാല് വ്യത്യസ്ത കേസുകളിലായി മൂന്നര വർഷത്തെ തടവുശിക്ഷയും 5.30 കോടി രൂപ പിഴയും വിധിക്കുകയും ചെയ്തിരുന്നു. രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കുന്ന പക്ഷം ജനപ്രതിനിധികൾ സ്വയമേവ അയോഗ്യരാക്കപ്പെടുമെന്നാണ് പരാതിക്കാരന്റെ പ്രധാന വാദം. കാപ്പനെതിരായ കോടതി വ്യവഹാരത്തിലെ പ്രധാന വാദിയാണ് ദിനേശ് മേനോൻ.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്ന ദിനേശ് മേനോന്റെ ഹർജി ഉൾപ്പെടെ നാല് കേസുകളിലാണ് മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി മാണി സി. കാപ്പന് ശിക്ഷ വിധിച്ചത്. മൂന്ന് കോടിയിലധികം രൂപ കാപ്പൻ അപഹരിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. വിധി പ്രസ്താവ വേളയിൽ നേരിട്ട് ഹാജരാകാതിരുന്നതിനെത്തുടർന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ തുടർന്ന് നേരിട്ടെത്തി അപേക്ഷ നൽകിയതിനെത്തുടർന്ന് കോടതി വാറണ്ട് റദ്ദാക്കിയത് അദ്ദേഹത്തിന് ആശ്വാസമായിരുന്നു. മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിച്ച് അപ്പീൽ നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മാണി സി. കാപ്പൻ.





