റാന്നി: സ്ത്രീകളുടെ ഫോട്ടോകൾ ഉപയോഗിച്ച് മോർഫിങ്ങിലൂടെ നഗ്നദൃശ്യങ്ങൾ നിർമ്മിച്ച കേസിൽ പത്തനംതിട്ട റാന്നി സ്വദേശിയായ യുവാവിനെതിരെ പുതിയ പരാതികൾ ഉയർന്നുവരുന്നു. പ്രതിയുടെ ലാപ്ടോപ്പിൽ തങ്ങളുടെയും മകളുടെയും ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ഒരു വീട്ടമ്മ പോലീസിൽ പരാതി നൽകി. മുൻപ് ഇതേ വിഷയത്തിൽ പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയവരാണ് ലാപ്ടോപ്പിൽ തന്റെ മകളുടെ ചിത്രങ്ങൾ കണ്ട വിവരം തന്നെ അറിയിച്ചതെന്ന് വീട്ടമ്മ വ്യക്തമാക്കുന്നു.
സെപ്റ്റംബർ മൂന്നിനാണ് വിഷയവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളുടെ പരാതികൾ റാന്നി പോലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്. തുടർന്ന് സെപ്റ്റംബർ നാലിന് പ്രതിയായ യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പോലീസ് ഇയാളുടെ പക്കലുണ്ടായിരുന്ന ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ആദ്യ പരാതിക്കാരാണ് ലാപ്ടോപ്പിൽ നാട്ടുകാരിയായ മറ്റൊരു സ്ത്രീയുടെയും അവരുടെ മകളുടെയും ചിത്രങ്ങൾ കണ്ടെത്തിയത്. ചിത്രത്തിലുള്ളവരെ തിരിച്ചറിഞ്ഞ പരാതിക്കാർ അവർ പരിചയക്കാരാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ചിത്രങ്ങൾ ലാപ്ടോപ്പിലുള്ള കാര്യം പോലീസ് തന്നെ നേരിട്ട് അറിയിക്കാൻ തയ്യാറായില്ലെന്ന് വീട്ടമ്മ ആരോപിക്കുന്നു.
വിവരം അറിഞ്ഞ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ, ഈ വിവരങ്ങൾ ആരാണ് കൈമാറിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ തന്നോട് തിരക്കിയതായും അവർ പറഞ്ഞു. യുവാവ് എന്ത് ആവശ്യത്തിനാണ് തങ്ങളുടെ ഫോട്ടോകൾ കൈവശം വെച്ചിരിക്കുന്നതെന്ന് കണ്ടെത്തണമെന്നും തങ്ങൾക്ക് വലിയ ഭയമുണ്ടെന്നും വീട്ടമ്മ പ്രതികരിച്ചു.
അതേസമയം, കസ്റ്റഡിയിലെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രാഥമികമായി പരിശോധിച്ചതിൽ പരാതിയിൽ ഉന്നയിക്കപ്പെട്ടതുപോലെയുള്ള നഗ്നദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഉപകരണങ്ങൾ വിദഗ്ദ്ധ ശാസ്ത്രീയ പരിശോധനകൾക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു. വിഷയത്തിൽ നീതിയുക്തവും ഊർജ്ജിതവുമായ അന്വേഷണം ഉണ്ടാകണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.





