കോഴിക്കോട്: സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ പ്രസിദ്ധീകരിച്ച 'മര്യാദക്ക് സംസാരിക്കണം' എന്ന വിവാദ ലേഖനവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മാനേജിങ് എഡിറ്റർ ടി.പി. ചെറൂപ്പ. പ്രസ്തുത കോളത്തിൽ വന്ന ആശയങ്ങൾ പത്രത്തിന്റെ ഔദ്യോഗിക കാഴ്ച്ചപ്പാടോ നിലപാടോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'വ്യക്തിവിചാരം' എന്ന പംക്തി മുഖപ്രസംഗമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും, മുഖ്യമന്ത്രിയുടെ തന്നെ വാക്കുകൾ ഉദ്ധരിക്കുക മാത്രമാണ് തലക്കെട്ടിൽ ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ട് പത്രത്തിന്റെ രീതിയോ നയസമീപനമോ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖപ്രസംഗം അച്ചടിച്ചുവരാറുള്ള ഭാഗത്ത് വ്യക്തിവിചാരം എന്ന കോളം പ്രസിദ്ധീകരിച്ചതാണ് ആളുകളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഇടയാക്കിയത്. മുഖ്യമന്ത്രിക്കെതിരെ പത്രത്തിൽ ലേഖനം വന്നത് സമസ്തയ്ക്കുള്ളിൽ വലിയ ഭിന്നതകൾക്ക് വഴിതുറന്നിരുന്നു; ഇതിന് പിന്നാലെയാണ് മാനേജിങ് എഡിറ്ററുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
കാന്തപുരത്തിന്റെ നിലപാടുകളെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ സുപ്രഭാതത്തിൽ കടുത്ത ഭാഷയിലുള്ള വിമർശനമാണ് നേരത്തെ പ്രത്യക്ഷപ്പെട്ടത്. 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടിൽ സതീശനെതിരെ വന്ന ഈ ലേഖനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തടഞ്ഞ ഡി.സി.സി അംഗം ചേന്തി അനിലുമായി മുഖ്യമന്ത്രി തർക്കത്തിലേർപ്പെട്ട സംഭവം വിവരിച്ചുകൊണ്ടായിരുന്നു ആരംഭിച്ചത്. പല പോരാട്ടങ്ങളിലൂടെ കൊടുത്തും വാങ്ങിയുമാണ് സതീശൻ മുഖ്യമന്ത്രി പദവിയിലെത്തിയതെന്നും ലേഖനത്തിൽ പരാമർശിച്ചിരുന്നു.





