തിരുവനന്തപുരം: പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ ചികിത്സാ അനാസ്ഥയെത്തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി ഗുരുതര പരാതി. കുടപ്പനക്കുന്ന് സ്വദേശികളായ ഷെറിൻ-റീബ ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. സംഭവത്തിൽ നീതി തേടിയും വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ കർശന അച്ചടക്കനടപടി ആവശ്യപ്പെട്ടും കുടുംബം പേരൂർക്കട പോലീസിനും ആരോഗ്യവകുപ്പ് ഡയറക്ടർക്കും (ഡി.എച്ച്.എസ്) ആരോഗ്യ മന്ത്രിക്കും പരാതി നൽകി. കഴിഞ്ഞ മാസം 31-നായിരുന്നു പ്രസവത്തിനായി റീബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിന് രാത്രി കുഞ്ഞിന്റെ അനക്കത്തിൽ ചില വ്യതിയാനങ്ങളുണ്ടെന്ന് ആശുപത്രി ജീവനക്കാർ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ അതിനുശേഷം കുഞ്ഞിന്റെ അവസ്ഥ പരിശോധിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. റീബയുടെ അമ്മ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴെല്ലാം ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് സെപ്റ്റംബർ രണ്ടിന് പുലർച്ചെ നാല് മണിക്ക് പ്രസവമുറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പ് കുഞ്ഞിന്റെ ഹൃദയസ്പന്ദനം കുറഞ്ഞതായി കണ്ടെത്തി. എന്നാൽ അടിയന്തര മുൻകരുതലുകൾ സ്വീകരിക്കാതെ രാവിലെ 7.30 വരെ അധികൃതർ സമയം പാഴാക്കിയെന്നും ആക്ഷേപമുണ്ട്.
തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഇവരെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആശുപത്രിയിൽ 108 ആംബുലൻസ് സേവനം ലഭ്യമാകാതിരുന്നതിനെ തുടർന്ന് സ്വകാര്യ ആംബുലൻസ് വിളിച്ചാണ് രോഗിയെ കൊണ്ടുപോയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ എസ്.എ.ടിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് ജീവനറ്റിരുന്നു. കുറച്ചുകൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്ന് അവിടുത്തെ ഡോക്ടർമാർ വ്യക്തമാക്കിയതായി ഷെറിൻ പറഞ്ഞു.
അതേസമയം, ചികിത്സയിൽ യാതൊരുവിധ അനാസ്ഥയും ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ആശുപത്രി അധികൃതരുടെ വിശദീകരണം. ഗർഭകാല പ്രമേഹം ഉൾപ്പെടെയുള്ള ചില ശാരീരിക അസ്വസ്ഥതകൾ റീബയ്ക്കുണ്ടായിരുന്നുവെന്നും പെട്ടെന്നാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് താഴേക്ക് പോയതെന്നും അവർ അറിയിച്ചു. സാധ്യമായ എല്ലാ നടപടികളും ഉടൻ കൈക്കൊണ്ടിരുന്നുവെന്നും, ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങളുടെ പരിമിതി മൂലമാണ് രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.





