കൊച്ചി: രാത്രിസമയങ്ങളിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. വൈറ്റില കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലാണ് പ്രകോപിതരായ ഉപഭോക്താക്കൾ സംഘടിച്ചെത്തിയത്. തൃക്കാക്കര ഡിവിഷൻ പരിധിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രിയിൽ അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കുന്നത് പതിവായതിനെ തുടർന്നാണ് ഇന്നലെ രാത്രി പത്ത് മണിയോടെ നാട്ടുകാർ കൂട്ടത്തോടെ ഓഫീസിലെത്തി പ്രതിഷേധിച്ചത്.
മുൻകൂട്ടി അറിയിപ്പുകളൊന്നും നൽകാതെ രാത്രികളിൽ മണിക്കൂറുകളോളമാണ് വൈദ്യുതി വിച്ഛേദിക്കുന്നതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായ ഈ വൈദ്യുതി മുടക്കം ഓക്സിജൻ സഹായത്തോടെ ജീവൻ നിലനിർത്തുന്ന രോഗികൾ ഉൾപ്പെടെയുള്ളവരെ ഗുരുതരമായ പ്രതിസന്ധിയിലാക്കുകയാണ്. ശനിയാഴ്ച പുലർച്ചെ 1.30-ന് തടസ്സപ്പെട്ട വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത് പുലർച്ചെ 4 മണി കഴിഞ്ഞാണ്; വെള്ളിയാഴ്ചയും സമാനമായ അവസ്ഥയായിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
ഇത്തരത്തിൽ സ്ഥിരമായി വൈദ്യുതി നിലയ്ക്കുന്നതിന്റെ കാരണം വ്യക്തമാക്കാൻ കെ.എസ്.ഇ.ബി അധികൃതർ തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിച്ചു. പ്രതിഷേധം കനത്തതോടെ പോലീസ് സ്ഥലത്തെത്തുകയും, ഉദ്യോഗസ്ഥരുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾക്ക് ഒടുവിൽ നാട്ടുകാർ പിരിഞ്ഞുപോവുകയുമായിരുന്നു.





