തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനങ്ങൾ സജ്ജീകരിക്കാൻ നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ ഉത്തരവിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിൽ കർശന നിർദ്ദേശമുണ്ട്.
മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ ഉൾപ്പെടെയുള്ള മുൻനിര സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കായി പ്രത്യേക വാർഡുകൾ അനുവദിക്കണം. ഇത്തരത്തിൽ പ്രത്യേകം വാർഡുകൾ തയ്യാറാക്കാൻ സാധിക്കാത്ത ഇടങ്ങളിൽ കിടക്കകളും മുറികളും ക്രമീകരിക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്. രോഗികളുടെ സ്വകാര്യതയും സുരക്ഷയും പൂർണ്ണമായും സംരക്ഷിക്കപ്പെടണം. കിടത്തിച്ചികിത്സയ്ക്കും മറ്റ് ആരോഗ്യപരിചരണങ്ങൾക്കുമായി വ്യക്തമായ പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും അടിയന്തര പ്രാധാന്യത്തോടെ ഇതിൽ ഇടപെടണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.





