തൃശ്ശൂർ: രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് പാലിയേക്കരയിലെ ടോൾ ബൂത്തുകൾ നേരിട്ടെത്തി വാഹനങ്ങൾക്കായി തുറന്നുകൊടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഞായറാഴ്ച വൈകുന്നേരം 5.45 ഓടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ടോൾ പ്ലാസയുടെ ഇരുവശങ്ങളിലുമായി രണ്ട് കിലോമീറ്ററിലേറെ ദൂരത്തിൽ വാഹനങ്ങൾ നിരയായി കുടുങ്ങിക്കിടക്കുകയായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പാലിയേക്കരയിലെത്തിയ കേന്ദ്രമന്ത്രി ഈ സ്ഥിതി കണ്ടതോടെ നേരിട്ട് വിഷയത്തിൽ ഇടപെടുകയായിരുന്നു.
മന്ത്രിയും ഒപ്പമുണ്ടായിരുന്ന ജീവനക്കാരും വാഹനത്തിൽ നിന്നിറങ്ങി ടോൾ ബൂത്തുകൾ പൂർണ്ണമായും തുറന്നുകൊടുത്ത് വാഹനങ്ങൾ കടത്തിവിട്ടു. റോഡിൽ വാഹനങ്ങളുടെ ഇത്രയും വലിയ നിര നീളുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. മന്ത്രിയോടൊപ്പം പോലീസും ടോൾ ബൂത്തുകൾ തുറന്നുകൊടുക്കാനുള്ള നടപടികളിൽ പങ്കുചേർന്നു.





