Malayali Media
Kerala

'മുഖ്യമന്ത്രി തെരുവിൽ നേരിട്ട ശൈലി ചിറയിൻകീഴ് എം.എൽ.എ മാതൃകയാക്കി'; രമ്യാ ഹരിദാസിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ജയരാജൻ

07 Sept 20265 views 3 min read
'മുഖ്യമന്ത്രി തെരുവിൽ നേരിട്ട ശൈലി ചിറയിൻകീഴ് എം.എൽ.എ മാതൃകയാക്കി'; രമ്യാ ഹരിദാസിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ജയരാജൻ
Advertisement

തിരുവനന്തപുരം: ചിറയിൻകീഴിൽ അരങ്ങേറിയ കോൺഗ്രസ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസ് എം.എൽ.എയ്‌ക്കെതിരെ കടുത്ത ആക്ഷേപവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ പരസ്യമായി തെരുവിൽ നേരിട്ട രീതിയെ ചിറയിൻകീഴ് എം.എൽ.എ മാതൃകയാക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊന്തള്ളൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റിനെയും ഭാര്യയെയും കൈയേറ്റം ചെയ്തതിലൂടെ മുഖ്യമന്ത്രിയേക്കാൾ കരുത്താണ് എം.എൽ.എ പ്രകടിപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചെന്ന പരാതി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഭാര്യയും പോലീസിന് കൈമാറിയിട്ടും ഇതുവരെ നടപടിയോ കേസോ ഉണ്ടായിട്ടില്ല. എന്നാൽ അതേസമയം തന്നെ, തന്നെ മർദ്ദിച്ചുവെന്ന എം.എൽ.എയുടെ പരാതിയിൽ മാത്രം പോലീസ് പെട്ടെന്ന് കേസെടുക്കുകയാണുണ്ടായതെന്നും എം.വി. ജയരാജൻ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമമായ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

എംവി ജയരാജന്റെ ഫേസ്ബുക് കുറിപ്പിന്റ പൂർണരൂപം : 

102ന്റെ അഹങ്കാരവും മൂന്നിന്റെ ഭാവിയും.

102 എം.എൽ.എമാരുടെ ഭൂരിപക്ഷം യു.ഡി.എഫിനെ അഹങ്കാരത്തിന്റെ കൊടിമുടിയിൽ എത്തിച്ചിരിക്കുന്നു. മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ടത് മാതൃകയാക്കുകയാണ് ചിറയിൻകീഴ് എം.എൽ.എ. കരാറുകാരിൽ നിന്നും പണം പിരിക്കാനായി ഒരു സംഘത്തെ എം.എൽ.എ നിയോഗിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അത്തരം അനധികൃത പണപ്പിരിവിനെയും ഔദ്യോഗിക യോഗത്തിൽ ഗുണ്ടാസംഘത്തിലെ അനുയായികളെ എം.എൽ.എ പങ്കെടുപ്പിക്കുന്നതിനെയും ചോദ്യം ചെയ്തപ്പോൾ ഗുണ്ടാസംഘവുമായി വീട്ടിൽ കയറി ചിറയിൻകീഴ് മണ്ഡലത്തിലെ കൊന്തള്ളൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റിനെയും ഭാര്യയെയും മർദ്ദിക്കുകയും ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയേക്കാൾ കരുത്ത് ചിറയിൻകീഴ് എം.എൽ.എ കാട്ടിയത്.

പ്രതിപക്ഷത്തിരിക്കുമ്പോൾ വടകര എം.പി തന്നെ ആദ്യം പ്രസംഗിക്കാൻ വിളിക്കാത്തതിന് വേദിയിലിരുന്ന അധ്യക്ഷനായ കോൺഗ്രസ് നേതാവിനെ കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കിയത് എം.എൽ.എക്ക് ആവേശം പകർന്നിട്ടുണ്ടാകും. വീട്ടിൽ കയറി മർദ്ദിച്ചതിന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഭാര്യയും പോലീസിന് നൽകിയ പരാതിയിൽ കേസില്ല. എന്നാൽ തന്നെ മർദ്ദിച്ചു എന്ന എം.എൽ.എയുടെ പരാതിയിൻമേൽ കേസ് രജിസ്റ്റർ ചെയ്തു.

ഭാവിയിൽ മന്ത്രി കുപ്പായത്തിനായി കാത്തിരിക്കുന്ന പാലാ എം.എൽ.എ വഞ്ചനാ കേസിൽ ശിക്ഷിക്കപ്പെട്ടു. അതാവട്ടെ കോടികളുടെ തട്ടിപ്പാണ് താനും. മറ്റൊരു എം.എൽ.എ പട്ടയത്തിനായി കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായി. പരാതി നൽകിയ ആളെ ഭീഷണിപ്പെടുത്താൻ വി.ഡിയുടെ മാതൃക സ്വീകരിക്കാൻ എം.എൽ.എ മറന്നുപോയിട്ടുമില്ല.

മാസം മൂന്നേ കഴിഞ്ഞിട്ടുള്ളൂ. മൂന്നിനകം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ, സദാചാര മൂല്യമുണ്ടെന്ന് അവകാശപ്പെടുന്ന ടീം യു.ഡി.എഫിൽ നിന്ന് ഉണ്ടായി. ജനം ചോദിക്കുകയാണ്, ശേഷിക്കുന്ന 57 മാസങ്ങളിൽ ടീം യു.ഡി.എഫിൽ നിന്നും എന്തെല്ലാം ദുരന്തങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും?

എം.വി. ജയരാജൻ

Advertisement

Comments

Add a Comment

Our Channels

'മുഖ്യമന്ത്രി തെരുവിൽ നേരിട്ട ശൈലി ചിറയിൻകീഴ് എം.എൽ.എ മാതൃകയാക്കി'; രമ്യാ ഹരിദാസിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ജയരാജൻ | Malayali Media