തിരുവനന്തപുരം: കേസിൽ ഉൾപ്പെട്ട പ്രതികളെ സഹായിക്കുന്നതിനായി ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയ സിവിൽ പോലീസ് ഓഫീസറെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. പേട്ട പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ സുൾഫിക്കറിനെതിരെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി.
തിരുവനന്തപുരത്തെ മന്തിക്കടയിൽ വെച്ച് വീണ്ടും റൈസ് ആവശ്യപ്പെട്ടതിന് പ്രായപൂർത്തിയാകാത്ത കുട്ടികളെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ വഴിവിട്ട സഹായം നൽകിയെന്നാണ് ഇയാൾക്കെതിരായ കണ്ടെത്തൽ. അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ പ്രതികളുടെ ഉറ്റബന്ധുക്കളെ അറിയിക്കേണ്ട നിയമപരമായ ഇൻ്റിമേഷൻ നൽകുന്നതിൽ സുൾഫിക്കർ ബോധപൂർവ്വം വീഴ്ച വരുത്തി. നടപടിക്രമങ്ങളിലെ ഈ പിഴവ് കാരണം പ്രതികളെ റിമാൻഡ് ചെയ്യാൻ സാധിക്കാതെ വിട്ടയക്കേണ്ട അവസ്ഥയുണ്ടാക്കിയതിനാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.





