മലപ്പുറം: ക്യാമ്പസുകളിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ വ്യാപകമായി എഡിറ്റ് ചെയ്ത് വികലമാക്കി പ്രചരിപ്പിക്കുന്നതായി മലപ്പുറം ജില്ലയിലും പരാതികൾ. ജില്ലയിലെ 12 കോളേജുകളിൽ നിന്നാണ് ഇത്തരത്തിലുള്ള ഗുരുതര പരാതികൾ ഉയർന്നുവന്നിട്ടുള്ളത്. ഓണാഘോഷ പരിപാടികൾക്കിടെ പകർത്തിയ വിദ്യാർത്ഥിനികളുടെ ചിത്രങ്ങളാണ് പലയിടത്തും ദുരുപയോഗം ചെയ്തിരിക്കുന്നത്.
പെൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ നിന്ന് ശേഖരിച്ച ചിത്രങ്ങൾ കൃത്രിമമായി മാറ്റം വരുത്തി വിവിധ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതികളിലുള്ളത്. സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിട്ടില്ല. അരീക്കോട്, പൊന്നാനി തുടങ്ങിയ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലാണ് നിലവിൽ പരാതികൾ എത്തിയിരിക്കുന്നത്. വരിസംഖ്യ ഈടാക്കി മോർഫ് ചിത്രങ്ങൾ ലഭ്യമാക്കുന്ന ടെലഗ്രാം ചാനലുകൾ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ, കോട്ടയത്തും സഹപാഠികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത സംഭവത്തിൽ ഒരു വിദ്യാർത്ഥി പോലീസിന്റെ പിടിയിലായി. ഏറ്റുമാനൂർ മംഗളം കോളേജിലെ അവസാന വർഷ ബി.ടെക് വിദ്യാർത്ഥിയായ അജ്മൽ ടി. മൊഹമ്മദാണ് അറസ്റ്റിലായത്. അജ്മലിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സഹപാഠികളായ പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തുകയായിരുന്നു. ഏഴ് വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്; ഡിജിറ്റൽ ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
അതേസമയം, തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിംഗ് സംഭവവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ റിപ്പോർട്ടറിന് ലഭ്യമായി. കേസിലെ പ്രധാന സൂത്രധാരൻ മലപ്പുറം സ്വദേശിയായ ഒരു വിദ്യാർത്ഥിയാണെന്നാണ് അറസ്റ്റിലായ ശ്രീഹരി പോലീസിന് മൊഴി നൽകിയിട്ടുള്ളത്. ഒളിവിൽ പോയ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ചിത്രങ്ങൾ മോർഫ് ചെയ്ത് കൈമാറിയ സംഘത്തിൽ അഞ്ചിൽക്കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ മാത്രം അംഗങ്ങളായിരുന്ന ടെലഗ്രാം ഗ്രൂപ്പ് നിലവിൽ നീക്കം ചെയ്ത (ഡിലീറ്റ്) അവസ്ഥയിലാണ്. കൂടാതെ ശ്രീഹരി സ്വന്തം കുടുംബാംഗങ്ങളുടെ ചിത്രങ്ങളും മോർഫ് ചെയ്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വെളിപ്പെടുത്തി.





