ആലപ്പുഴ: ലഹരി ഇടപാടുകളുമായി ബന്ധപ്പെടുത്തി ജി. സുധാകരൻ എം.എൽ.എ ഉന്നയിച്ച ആക്ഷേപങ്ങളിൽ വാർത്താസമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടി സി.പി.ഐ.എം നേതാവ്. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. എം.എം. അനസ് അലിയാണ് ആലപ്പുഴയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ വിതുമ്പിക്കരഞ്ഞത്. സുധാകരന്റെ അപവാദ പ്രചാരണങ്ങൾക്ക് പിന്നാലെ സ്വന്തം കുടുംബത്തിന് തലയുയർത്തി പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ഭാര്യ ജോലിക്ക് പോയിട്ടില്ലെന്നും സ്വന്തം പിതാവിന് പള്ളിയിലേക്ക് പോലും പോകാനാവാത്ത സ്ഥിതിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
വ്യക്തിഹത്യ ഇനിയും തുടരുകയാണെങ്കിൽ ജി. സുധാകരനെക്കുറിച്ചുള്ള കൂടുതൽ രഹസ്യങ്ങൾ പൊതുസമൂഹത്തിന് മുൻപിൽ തുറന്നുകാട്ടുമെന്ന താക്കീതും അനസ് അലി നൽകി. അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ജി. സുധാകരന് ഇതിനോടകം വക്കീൽ നോട്ടീസ് അയച്ചുകഴിഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഏതെങ്കിലും തരത്തിൽ തെളിയിക്കാൻ സാധിച്ചാൽ പൊതുജീവിതം തന്നെ അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മറിച്ച്, ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജി. സുധാകരൻ പൊതുമധ്യത്തിൽ നിരുപാധികം മാപ്പ് പറയണം. വർഷങ്ങളോളം സുധാകരന്റെ നിഴലുപോലെ ഒപ്പം നടന്ന ആളാണ് താനെന്നും ഇനിയും നിരപരാധിയായ തന്നെ വേട്ടയാടാൻ നോക്കിയാൽ പല ഞെട്ടിക്കുന്ന കാര്യങ്ങളും വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആ കാര്യങ്ങൾ പുറത്തുപറഞ്ഞാൽ സുധാകരന് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും അനസ് അലി ഓർമ്മിപ്പിച്ചു. അനസ് അലിക്ക് മയക്കുമരുന്ന് മാഫിയകളുമായി അവിഹിത ബന്ധമുണ്ടെന്നായിരുന്നു ജി. സുധാകരൻ എം.എൽ.എയുടെ വിവാദ ആരോപണം.





