കാസർകോട്: മർദ്ദനക്കേസിൽ പ്രതികളെ രക്ഷിക്കാൻ ഒത്തു കളിച്ചെന്ന ആരോപണവുമായി ചന്തേര പോലീസിനെതിരെ യുവാവും കുടുംബവും രംഗത്ത്. ഇൻസ്റ്റാഗ്രാമിൽ കമന്റിട്ടതിനെത്തുടർന്ന് കാസർകോട് കൊക്കാകടവ് സ്വദേശിയായ ഷിനാസിനെ ഒരു സംഘം ആളുകൾ ചേർന്ന് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഉറങ്ങുകയായിരുന്ന തന്നെ വീട്ടിൽ നിന്ന് പിടിച്ചിറക്കിയാണ് സംഘം ക്രൂരമായി ഉപദ്രവിച്ചതെന്നാണ് ഷിനാസിന്റെ പരാതി. സംഭവത്തിൽ പോലീസ് ആദ്യം കേസ് എടുത്തുവെങ്കിലും, പിന്നീട് പ്രതിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിനാസിനെതിരെയും കേസെടുക്കുകയാണുണ്ടായത്. തങ്ങൾ നൽകിയ മർദ്ദന പരാതി പിൻവലിപ്പിക്കാൻ വേണ്ടി പോലീസ് ബോധപൂർവ്വം വ്യാജക്കേസ് ചുമത്തുകയാണെന്ന് യുവാവിന്റെ കുടുംബം ആരോപിക്കുന്നു. രാത്രിയിലാണ് അക്രമികൾ ഷിനാസിനെ ആക്രമിച്ചതെങ്കിലും എഫ്.ഐ.ആറിൽ പോലീസ് ഉച്ചസമയത്താണ് സംഭവം നടന്നതെന്ന് മാറ്റി രേഖപ്പെടുത്തിയതായും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. പോലീസിന്റെ പക്ഷപാതപരമായ നടപടിക്കെതിരെ ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് കുടുംബം പരാതി കൈമാറിയിട്ടുണ്ട്.





