കോട്ടയം: മെഡിക്കൽ കോളേജിൽ ജനിച്ച ഒരു വയസ്സുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ചികിത്സാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് ആശുപത്രി സൂപ്രണ്ടിന് സമർപ്പിക്കും. ഇവിടെ നൽകിയ ചികിത്സയ്ക്കിടയിൽ കുഞ്ഞിന്റെ ശരീരത്തിൽ സൂചി പ്രവേശിക്കാൻ യാതൊരുവിധ സാധ്യതയുമില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവിച്ച കുട്ടിയുടെ ശരീരത്തിനുള്ളിൽ നിന്ന് ഒരു വർഷത്തിന് ശേഷം സൂചി നീക്കം ചെയ്തതോടെയാണ് ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ അനാസ്ഥ ആരോപിച്ച് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. ഏറ്റുമാനൂർ സ്വദേശിയായ അഞ്ചുവിന്റെ ഒരു വയസ്സുള്ള മകൾക്കാണ് ഈ ദുരവസ്ഥ നേരിട്ടത്. പ്രസവസമയത്ത് തന്നെ ശരീരത്തിലെ അസ്വഭാവികതകൾ ഡോക്ടർമാരെ ബോധ്യപ്പെടുത്തിയിരുന്നുവെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് അധികൃതർ വിഷയം തള്ളിക്കളയുകയായിരുന്നുവെന്ന് രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഒരു വർഷക്കാലമായി കുട്ടി കടുത്ത ശാരീരിക വേദനയും നീർക്കെട്ടും അനുഭവിക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു പ്രസവം നടന്നത്. ജനിച്ചയുടൻ കുഞ്ഞിന് ശക്തമായ പനിയും മഞ്ഞപ്പിത്തവും ബാധിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ (എൻ.ഐ.സി.യു) പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും മാറ്റിയ ശേഷമാണ് ശരീരഭാഗത്ത് അസ്വാഭാവികമായ വീക്കം ശ്രദ്ധയിൽപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു.
ഈ നീർക്കെട്ടിന്റെ കാര്യം കോട്ടയം മെഡിക്കൽ കോളേജ് അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും സ്കാനിംഗ് നടത്തി പ്രശ്നങ്ങളൊന്നുമില്ലെന്ന് വിധിച്ച് കുട്ടിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എന്നാൽ വീക്കം ഉണ്ടായ ഭാഗത്ത് യഥാർത്ഥത്തിൽ സ്കാനിംഗ് നടത്തിയിരുന്നില്ലെന്ന് പിന്നീടാണ് വ്യക്തമായതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ശരീരത്തിലെ തടിപ്പ് ക്രമാതീതമായി വർദ്ധിച്ചതോടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് വിശദപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഉള്ളിൽ കുടുങ്ങിക്കിടന്നിരുന്ന സൂചി ഡോക്ടർമാർ പുറത്തെടുത്തത്.





