കോട്ടയം: സർവീസിനായി ഏൽപ്പിച്ച ഇരുചക്രവാഹനം നന്നാക്കി നൽകാതെ മാസങ്ങളോളം താമസിപ്പിച്ചതിൽ പ്രതിഷേധിച്ച് ഓല ഷോറൂമിലെത്തി പകരമായി മറ്റൊരു സ്കൂട്ടറുമായി മടങ്ങി പള്ളി വികാരി. തോട്ടക്കാട് പള്ളിയിലെ വികാരിയായ ജോൺസ് എബ്രഹാമാണ് കോട്ടയം മണിപ്പുഴയിൽ പ്രവർത്തിക്കുന്ന ഓല ഷോറൂമിലെത്തി വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്.
ലക്ഷങ്ങൾ നൽകി സ്വന്തമാക്കിയ വാഹനം കേടുപാടുകൾ തീർക്കാൻ നൽകി മാസങ്ങൾ പിന്നിട്ടിട്ടും മടക്കിക്കിട്ടാത്ത സാഹചര്യത്തിലാണ് ഫാദർ ജോൺസ് എബ്രഹാം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സ്കൂട്ടർ നന്നാക്കി തരാത്തതിലും ആവശ്യമായ സ്പെയർ പാർട്സുകൾ ലഭ്യമാക്കാത്തതിലും കടുത്ത രോഷത്തിലായിരുന്നു അദ്ദേഹം. ഷോറൂമിലെത്തി ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ട വികാരി, സർവീസിന് കൊടുത്ത തന്റെ സ്കൂട്ടർ ശരിയാക്കി തിരികെ നൽകുമ്പോൾ മാത്രമേ ഇപ്പോൾ കൊണ്ടുപോകുന്ന പുതിയ വാഹനം തിരികെ തരൂവെന്ന് വ്യക്തമാക്കിയാണ് മടങ്ങിയത്. കമ്പനിയുടെ നിരുത്തരവാദപരമായ സമീപനത്തോടുള്ള പ്രതിഷേധം അറിയിക്കാൻ വേണ്ടിയാണ് ഇതെന്നും, എടുത്തുകൊണ്ടുപോകുന്ന വണ്ടി ഉപയോഗിക്കാൻ തനിക്കാവില്ലെന്നും, ബാക്കി കാര്യങ്ങൾ വരുന്നിടത്തുവെച്ച് കാണാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഷോറൂമിൽ ടെസ്റ്റ് ഡ്രൈവിനായി മാറ്റിവെച്ചിരുന്ന വാഹനമാണ് വികാരി എടുത്തുകൊണ്ടുപോയത്. ഓലയുടെ സർവീസിലെ ഗുരുതരമായ വീഴ്ചകൾക്കെതിരെ നേരത്തെയും നിരവധി ഉപഭോക്താക്കൾ വലിയ രീതിയിൽ പ്രതിഷേധിക്കുകയും മോട്ടോർ വാഹന വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതികൾ സമർപ്പിക്കുകയും ചെയ്തിരുന്നു.





