തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ സംഘടിപ്പിച്ച മാർച്ചിനു നേരെ നടന്ന ലാത്തിച്ചാർജ്ജിന് പിന്നാലെ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സി.പി.ഐ.എം നേതാവ് വി. ശിവൻകുട്ടി. വിദ്യാർത്ഥികളെ കള്ളക്കേസുകളിൽ കുടുക്കാൻ ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ പ്രവർത്തകന് ഒരു വിദ്യാർത്ഥി നേതാവിനുള്ള പരിഗണന പോലും നൽകാതെ ലോക്കപ്പിലടയ്ക്കുകയാണുണ്ടായത്. താനും ജില്ലാ സെക്രട്ടറി വി. ജോയിയും നേരിട്ടെത്തിയ ശേഷമാണ് ലോക്കപ്പിൽ കിടന്ന നേതാവിനെ പുറത്തിറക്കാനായതെന്നും പോലീസിന്റേത് തികച്ചും തെറ്റായ നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിഷേധത്തിൽ പങ്കെടുക്കാത്തവരെപ്പോലും പ്രതികളാക്കി പോലീസ് കേസ് എടുത്തിട്ടുണ്ടെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി. ജോയ് വ്യക്തമാക്കി. കള്ളക്കേസ് ചമയ്ക്കുന്നത് സർക്കാരിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ചോദിച്ച അദ്ദേഹം, മര്യാദയ്ക്ക് നിന്നാൽ മര്യാദ അല്ലെങ്കിൽ മറ്റ് വഴികൾ നോക്കേണ്ടിവരുമെന്നും പോലീസിന് മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭ്യമായി. പ്രസ്തുത എഫ്.ഐ.ആറിൽ 27-ാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുള്ള എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി ഇന്നലത്തെ മാർച്ചിൽ പങ്കെടുത്തിരുന്നില്ല. ഒന്നാം തീയതി നടന്ന സമരത്തിനിടെ കണ്ണിന് താഴെ പരിക്കേറ്റതിനെ തുടർന്ന് ഇവർ ചികിത്സയിൽ കഴിയുകയായിരുന്നു. സർക്കാരിന്റെ പകപോക്കൽ നടപടിയുടെ ഭാഗമായാണ് ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുന്നതെന്നാണ് എസ്.എഫ്.ഐ നേതൃത്വം ആരോപിക്കുന്നത്.





