കോഴിക്കോട്: സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് പരസ്യ പിന്തുണയുമായി പി.വി. അൻവർ. കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും പ്രവർത്തിക്കുന്നത് ആത്മീയ മേഖലയിലായതിനാൽ അത്തരം വിഷയങ്ങളിൽ സ്വന്തം അഭിപ്രായം രേഖപ്പെടുത്താൻ അവർക്ക് പൂർണ്ണമായ അവകാശവും അധികാരവുമുണ്ടെന്ന് പി.വി. അൻവർ അഭിപ്രായപ്പെട്ടു. ഈ വിഷയത്തെ അനാവശ്യമായി പർവ്വതീകരിച്ച് മുതലെടുപ്പ് നടത്താനുള്ള രാഷ്ട്രീയ നീക്കങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലും വിശേഷിച്ച് മലബാർ മേഖലയിലും ഈ സമുദായത്തിലെ പെൺകുട്ടികളടക്കമുള്ളവർ വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ കൈവരിച്ച പുരോഗതിയിൽ കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കേരളത്തിലെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനായി ഈ വിഷയം ചർച്ചയാക്കി മാറ്റുന്നവരുടെ യഥാർത്ഥ ലക്ഷ്യം സംശയാസ്പദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങി വിഷയദാരിദ്ര്യം നേരിടുന്നവർക്ക് കയറി ഇടപെടാനുള്ള ഇടമല്ല സമുദായ കാര്യങ്ങളെന്ന് ഓർക്കുന്നത് നന്നായിരിക്കും. മുൻ ഭരണകാലത്ത് വർഗീയ വിഷം ചീറ്റിയ ഒരു സാമുദായിക നേതാവിനെ ഹാരമണിയിച്ചും തലപ്പാവണിയിച്ചും സ്വീകരിച്ചവരാണ് ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണങ്ങളുമായി വരുന്നതെന്ന് ജനം തിരിച്ചറിയണം. എ.കെ. ബാലൻ ഖുർആൻ പഠനം പൂർത്തിയാക്കിയെങ്കിൽ, കാന്തപുരം ഉസ്താദിനെ ഉപദേശിക്കാൻ സമയം പാഴാക്കുന്നതിന് പകരം സഖാവ് പിണറായി വിജയനെ തിരുത്താനാണ് ആ സമയം വിനിയോഗിക്കേണ്ടതെന്നും പി.വി. അൻവർ തുറന്നടിച്ചു.





