ന്യൂഡൽഹി:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു നടപടിയും സി.പി.ഐയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ.ഡി.എഫ് എന്നത് സി.പി.ഐ കൂടി പോറ്റി വളർത്തിയ പ്രസ്ഥാനമാണെന്നും സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കുന്ന ഒരു നിലപാടും പാർട്ടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മുന്നണി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ പങ്കാണ് സി.പി.ഐ വഹിച്ചിട്ടുള്ളത്. നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പാർട്ടി ഉന്നയിച്ച ആവശ്യത്തിൽ ഉറച്ചുനിൽക്കും. എന്നാൽ സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമോ എന്ന കാര്യത്തിൽ പാർട്ടിക്ക് നിലവിൽ വിവരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെക്കുറിച്ച് ബിനോയ് വിശ്വം വ്യക്തമാക്കിയത് പ്രസ്ഥാനത്തിന്റെ ആത്മവിശ്വാസമാണെന്ന് കെ. രാജൻ എം.എൽ.എ പ്രതികരിച്ചു. തികച്ചും ന്യായമായ ആവശ്യമാണ് സി.പി.ഐ മുന്നോട്ടുവെച്ചതെന്നും ആ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് അർഹതപ്പെട്ട അവകാശമാണ് ആവശ്യപ്പെട്ടത്. സി.പി.ഐയുടെ വലിയ ത്യാഗങ്ങളുടെയും ദൃഢനിശ്ചയത്തിന്റെയും ഫലമായാണ് എൽ.ഡി.എഫ് രൂപീകരിക്കപ്പെട്ടത്. അതുകൊണ്ട് മുന്നണി വിട്ടുപോകുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും കെ. രാജൻ വ്യക്തമാക്കി.





