തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ കേസിൽ മുൻ ഡി.സി.സി അംഗം ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 61 (2) വകുപ്പാണ് പ്രതിക്കെതിരെ പുതുതായി ചേർത്തത്. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞതിന് പിന്നിൽ ബോധപൂർവ്വമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അനിലിന്റെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിന് ശേഷമാണ് ഗൂഢാലോചനക്കുറ്റം കൂടി ഉൾപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്.
അനിലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തുകൊണ്ട് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിലാണ് ഗൂഢാലോചന സംബന്ധിച്ച വകുപ്പ് ചുമത്തിയത്. ശബ്ദസാമ്പിൾ പരിശോധനയ്ക്ക് വിധേയനാക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസും കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും, രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും പോലീസ് അപേക്ഷയിൽ വ്യക്തമാക്കുന്നു.
എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ എത്തിച്ചപ്പോൾ മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ചിട്ടില്ലെന്നായിരുന്നു അനിൽ വ്യക്തമാക്കിയത്. വാഹനം സ്വന്തം ഇഷ്ടപ്രകാരം നിർത്തി മുഖ്യമന്ത്രി പുറത്തിറങ്ങുകയായിരുന്നു എന്നാണ് അനിൽ അവകാശപ്പെട്ടത്. ഈ വാദത്തെ കൃത്യമായി ഖണ്ഡിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന വിമർശനങ്ങളും നിലനിൽക്കുന്നുണ്ട്. വഴി തടഞ്ഞെന്ന ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചേന്തി അനിലിന്റെ നേതൃത്വത്തിൽ ഒരുസംഘം കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിലുള്ള പ്രതിഷേധമായാണ് വാഹനം കൈകാണിച്ച് നിർത്തിയത്. സംഭവം വിവാദമായതോടെ ചേന്തി അനിലിനും മറ്റുള്ളവർക്കുമെതിരെ തടഞ്ഞുവെക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിവാദം കനത്തതോടെ അനിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. റൗഡി ലിസ്റ്റിൽ പേരുള്ളതിനാലാണ് അനിലിനെ പാർട്ടിയിൽ നിന്ന് നീക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വിശദീകരിച്ചപ്പോൾ, അനിലിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്ന് ഡി.സി.സി പ്രസിഡന്റ് എൻ. ശക്തനും വ്യക്തമാക്കിയിരുന്നു.





