കൊച്ചി: കോൺഗ്രസുമായി എക്കാലത്തും അടുത്ത ആത്മബന്ധം പുലർത്തുന്ന പ്രസ്ഥാനമാണ് സി.പി.ഐയെന്നും, ഇടതുമുന്നണിയിൽ തുടരാൻ താല്പര്യമില്ലാത്ത പക്ഷം അവർ ആ കാര്യം തുറന്നുപറയാൻ തയ്യാറാകണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിൽ സി.പി.ഐ ഇപ്പോൾ അനുഭവിക്കുന്ന തരത്തിലുള്ള അവഗണന അവർ അർഹിക്കുന്നതല്ല. എന്നാൽ ഏത് സഖ്യത്തിനൊപ്പം നിൽക്കണമെന്ന് തീരുമാനിക്കേണ്ടത് സി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടിയാണ്. ഇടതുമുന്നണിയിൽ തുടരാനോ സി.പി.ഐ.എമ്മിനൊപ്പം മുന്നോട്ടുപോകാനോ സാധിക്കാത്ത ഒരു സാഹചര്യം വന്നാൽ അവർ പരസ്യമായി നിലപാട് വ്യക്തമാക്കണം. അതിനുശേഷമേ യു.ഡി.എഫ് ഇതിൽ പ്രതികരിക്കേണ്ടതുള്ളൂ എന്നും വിഷ്ണുനാഥ് പറഞ്ഞു.
ഐക്യജനാധിപത്യ മുന്നണിയുടെ ഒപ്പമുണ്ടായിരുന്ന കാലത്താണ് സി.പി.ഐക്ക് കേരളത്തിന്റെ മുഖ്യമന്ത്രി പദം ലഭിച്ചത്. സി. അച്യുതമേനോനെപ്പോലെയുള്ള ഒരു മികച്ച ഭരണാധികാരിയെ നാടിന് ലഭിച്ചത് അങ്ങനെയാണ്. അത്രത്തോളം ഊഷ്മളമായൊരു ബന്ധം സി.പി.ഐയുമായി കോൺഗ്രസിനുണ്ടായിരുന്നു. ദേശീയതലത്തിൽ മതേതരത്വം കാത്തുസൂക്ഷിക്കാൻ കോൺഗ്രസ് നടത്തിയ പോരാട്ടങ്ങളിലെല്ലാം സി.പി.ഐ എപ്പോഴും ഒപ്പം നിന്നിട്ടുണ്ട്. ഇപ്പോൾ നേരിടുന്ന തരത്തിലുള്ള അപമാനം അനുഭവിക്കേണ്ട ഒരു പ്രസ്ഥാനമല്ല അത്. അയ്യായിരം വോട്ട് പോലുമില്ലെന്ന് കുറ്റപ്പെടുത്തി മുന്നണിയിലെ ദീർഘകാല പങ്കാളിയെ സി.പി.ഐ.എം നേതാക്കൾ പരിഹസിക്കുകയാണ്. പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കേണ്ടതാണ് മുന്നണികൾ. അവിടെ അവർ നേരിടുന്ന നിന്ദ്യമായ സമീപനം അംഗീകരിക്കാനാകില്ല. അതേസമയം, ഏത് ചേരിയിൽ നിലകൊള്ളണമെന്ന് ആലോചിച്ച് തീരുമാനിക്കേണ്ടത് സി.പി.ഐ തന്നെയാണ്. എൽ.ഡി.എഫിൽ നിൽക്കാൻ കഴിയില്ലെന്ന് അവർ പരസ്യമായി പറയുന്ന ഘട്ടത്തിൽ മാത്രമേ യു.ഡി.എഫ് ചർച്ച ചെയ്യേണ്ടതുള്ളൂ; അല്ലാതെ അവരെ മുന്നണിയിലേക്ക് ഇങ്ങോട്ട് ക്ഷണിക്കുന്ന കാര്യം ഇപ്പോൾ ഉദിക്കുന്നില്ല. ആർ.എസ്.പി തങ്ങളുടെ നിലപാട് വ്യക്തമാക്കിയപ്പോഴാണ് യു.ഡി.എഫ് തീരുമാനമെടുത്തത്. അതുപോലെ സി.പി.ഐ സ്വയം കൈക്കൊള്ളേണ്ട രാഷ്ട്രീയ തീരുമാനമാണിത്. മുന്നണിയിൽ തുടരാൻ സാഹചര്യങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ നിലപാട് പരസ്യമാക്കാൻ അവർ തയ്യാറാകണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
തെലങ്കാനയിൽ കോൺഗ്രസ് മുന്നണിയുടെ ഭാഗമാകാൻ സി.പി.ഐ.എം വിസമ്മതിച്ചപ്പോഴും സി.പി.ഐ കൂടെ നിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. അവിടെ സി.പി.ഐയും കോൺഗ്രസും ഒരുമിച്ചാണ് മത്സരരംഗത്തിറങ്ങിയത്. ആ രാഷ്ട്രീയ ബഹുമാനം എപ്പോഴുമുണ്ട്. എന്നാൽ എൽ.ഡി.എഫ് മുന്നണിയുടെ ഭാഗമായി തുടരണമോ വേണ്ടയോ എന്നത് സി.പി.ഐയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.





