കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ സംഭവത്തിൽ ഡി.സി.സി അംഗം ചേന്തി അനിലിനെതിരെ നടപടിയെടുത്തതിൽ കോൺഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്ത് വി.കെ. സനോജ് എം.എൽ.എ രംഗത്ത്. ചേന്തി അനിൽ പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതിനാലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നാണ് കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ റൗഡി പട്ടികയിലുള്ള ഒരാൾ എങ്ങനെ ഡി.സി.സി അംഗത്വത്തിൽ എത്തിപ്പെട്ടു എന്ന ചോദ്യം ഏറെ പ്രസക്തമാണെന്ന് വി.കെ. സനോജ് ചൂണ്ടിക്കാട്ടി. വി.ഡി. സതീശനോട് ചോദ്യങ്ങൾ ചോദിക്കാൻ തയ്യാറായ ഘട്ടത്തിലാണ് റൗഡി ലിസ്റ്റിലുള്ള ഈ അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തിടുക്കം കാട്ടിയത് എന്നതാണ് ഇപ്പോഴത്തെ കൗതുകമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചു.
വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രി ശ്രീ വി ഡി സതീശനോട് നേരത്തെ ഏറ്റ പരിപാടിക്ക് വരാതിരുന്നത് എന്തുകൊണ്ടെന്ന് വഴിയില്‍ വെച്ച് ചോദിച്ച ഡിസിസി അംഗത്തെ മുഖ്യമന്ത്രി വിരട്ടുന്നു. ഒപ്പമുണ്ടായിരുന്ന മുന്‍ എം പിയും കെപിസിസി വൈസ് പ്രസിഡന്റുമായിരുന്ന ശ്രീ പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തൂക്കി എറിയുന്ന ദൃശ്യങ്ങളും പുറത്തുവരുന്നു. ചോദ്യം ചോദിച്ച ഡിസിസി അംഗത്തെ രാത്രി തന്നെ വീട്ടില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്യുന്നു.
ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് പറയുന്നു, ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉണ്ടായിരുന്ന ആളാണ്, അതുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന്. അപ്പോള്‍ ഒരു ചോദ്യം സ്വാഭാവികമാണ്.
റൗഡി ലിസ്റ്റിലുള്ള ഒരാള്‍ എങ്ങനെ ഡിസിസി അംഗമായി? ഇത്രകാലം എങ്ങനെ തുടരാന്‍ കഴിഞ്ഞു? വി ഡി സതീശനോട് ചോദ്യം ചോദിക്കേണ്ടി വന്നപ്പോഴാണ് റൗഡി ലിസ്റ്റിലെ അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് എന്നതാണ് ഇപ്പോള്‍ കാണുന്ന കൗതുകം. പക്ഷേ അതിനപ്പുറം ഒരു വലിയ തിരിച്ചറിവുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷം മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഉള്‍പ്പെടുന്ന മന്ത്രിസഭ ഒന്നാകെ യാത്ര ചെയ്യുന്ന ബസ്സിന് നേരെ ങഉങഅ കേസ്സില്‍ അറസ്റ്റിലായ പ്രതികള്‍ അടക്കം കല്ലും വടിയും കരിങ്കൊടിയും വലിച്ചെറിയുന്നതും, ഓടുന്ന ബസ്സിന് മുന്നിലേക്ക് ചാടുന്നതും, സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് വിമാനത്തിനുള്ളില്‍ പോലും പ്രതിഷേധം എന്ന പേരില്‍ ആക്രമണത്തിന് ശ്രമിക്കുന്നതുമെല്ലാം 'ജനകീയ പ്രതിഷേധം'ആയിരുന്നു.
കേസെടുക്കുന്നത് ജനാധിപത്യ നിഷേധം ആയിരുന്നു. ഇപ്പോള്‍ മനസ്സിലാകുന്നു. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്താല്‍ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും ഈ നാട്ടില്‍ നിയമമുണ്ട്. മുന്‍ എം പിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തൂക്കി എറിഞ്ഞാല്‍ അതും 'സുരക്ഷയുടെ ഭാഗം' മാത്രമാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കിട്ടുന്ന ചില തിരിച്ചറിവുകള്‍. വൈകിയെത്തിയാലും തിരിച്ചറിവ് തിരിച്ചറിവ് തന്നെയാണ്.





