പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാർ സമരത്തിലേക്ക് നീങ്ങുന്നു. ഡിവിഷൻ വിഭജിക്കുന്നത് തങ്ങളുടെ പ്രൊമോഷനെയും ട്രാൻസ്ഫർ സാധ്യതകളെയും ഗുരുതരമായി ബാധിക്കുമെന്നാണ് തൊഴിലാളികൾ മുന്നറിയിപ്പ് നൽകുന്നത്. മംഗളൂരുവിൽ സേവനമനുഷ്ഠിക്കുന്ന 1500 ജീവനക്കാരിൽ 60 ശതമാനത്തോളം പേരും മലയാളികളാണ്. ദീർഘകാലം പാലക്കാട് ഡിവിഷന് വെളിയിൽ ജോലിചെയ്തവരാണ് ഇവരിൽ ഭൂരിഭാഗവുമെന്ന കാര്യവും തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു.
തങ്ങൾക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റങ്ങളും സ്വന്തം നാട്ടിലേക്കുള്ള സ്ഥലംമാറ്റങ്ങളും ഇല്ലാതാകുമെന്നാണ് ജീവനക്കാരുടെ ആശങ്ക. അംഗീകൃത ട്രേഡ് യൂണിയനുകളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് ഡിവിഷൻ വിഭജിക്കാൻ തീരുമാനിച്ചതെന്നും ഇവർ വ്യക്തമാക്കുന്നു. ഭരണപരമായ യാതൊരു പുരോഗതിയും ഈ വിഭജനം കൊണ്ട് റെയിൽവേയ്ക്ക് കൈവരിക്കാനാകില്ലെന്ന് ഡി.ആർ.ഇ.യു വ്യക്തമാക്കി.
പാലക്കാട് ഡിവിഷൻ വിഭജിക്കപ്പെടുന്നു എന്ന വാർത്ത പുറത്തുവന്നതോടെ വലിയ ആശങ്കയാണ് കേരളത്തിലാകെ ഉടലെടുത്തിട്ടുള്ളത്. മംഗളൂരു മേഖല കൈവിട്ടുപോകുന്നതോടെ പാലക്കാടിന്റെ വരുമാനത്തിൽ ഏതാണ്ട് 60 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. വരുമാനത്തെ മുൻനിർത്തി മാത്രമാണ് പുതിയ ട്രെയിനുകൾ അനുവദിക്കാറുള്ളത് എന്നതിനാൽ പുതിയ സർവീസുകൾ ലഭിക്കാനുള്ള സാധ്യതകൾ അടയും. ട്രാക്ക് നീളം, കിലോമീറ്റർ പരിധി, പ്രധാന സ്റ്റേഷനുകൾ, വാർഷിക വരുമാനം എന്നിവ കണക്കിലെടുത്താണ് കേന്ദ്ര ബജറ്റിൽ ഫണ്ട് അനുവദിക്കുന്നത് എന്നതിനാൽ വരുംകാലങ്ങളിൽ പദ്ധതി വിഹിതവും വലിയതോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടേക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തുന്ന എമർജൻസി ക്വാട്ട (EQ) സംവിധാനവും ഇതോടെ നിർജ്ജീവമാകും. മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിൽ അടിയന്തര ക്വാട്ട ടിക്കറ്റുകൾ ലഭ്യമാകാൻ മൈസൂരു ഡിവിഷൻ ആസ്ഥാനത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണുണ്ടാവുക.
സതേൺ റെയിൽവേയുടെ പരിധിയിലുള്ള പാലക്കാട് ഡിവിഷനിലെ പ്രദേശങ്ങൾ അടർത്തിയെടുത്ത് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള മൈസൂരു ഡിവിഷനിൽ ലയിപ്പിക്കുന്നതാണ് ഈ സങ്കീർണ്ണതകൾക്ക് കാരണം. ഇതോടെ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങളും സ്ഥാനക്കയറ്റ സീനിയോറിറ്റിയും പൂർണ്ണമായി ഉടച്ചുവാർക്കേണ്ടി വരും. മംഗളൂരു പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്നും വേർപെടുത്തി മൈസൂരുവിൽ ലയിപ്പിക്കാനാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനം. ഇത് പ്രാവർത്തികമായാൽ മംഗളൂരു തുറമുഖമടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ മൈസൂരുവിന്റെ അധികാരപരിധിയിലാകും. ഇതിന് പുറമെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാൻ ആലോചനകൾ നടക്കുന്നതിനിടെയാണ് ഈ പ്രതിഷേധം പുകയുന്നത്.





