കണ്ണൂർ: പൊതുവിടങ്ങളിലും വേദികളിലും സ്ത്രീകളെ എത്തിക്കുന്നത് അനുചിതമാണെന്ന തരത്തിൽ സമസ്ത നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന സി.പി.ഐ.എം നേതാവ് കെ.കെ. ശൈലജ. സമസ്തയുടേത് ആധുനിക കാലഘട്ടത്തിന് ഒട്ടും നിരക്കാത്തതും കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞതുമായ നിലപാടാണെന്ന് അവർ ചൂണ്ടിക്കാട്ടി. സ്ത്രീകളെ വീടുകളുടെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് ഫ്യൂഡൽ സമ്പ്രദായങ്ങളുടെ ഭാഗമാണെന്നും അവർ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കെ.കെ. ശൈലജ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. ഇന്ന് കേരളത്തില്‍ മുസ്ലിം സ്തീകള്‍ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളില്‍ വിന്യസിക്കപ്പെട്ടവരുമാണ് അവരില്‍ എം എല്‍ എമാരും മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍മാരും പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളുമുണ്ട്. ജഡ്ജിമാരും വക്കീലന്മാരും ഡോക്ടര്‍മാരും അധ്യാപകരും ടെക്നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട്. അവര്‍ പൊതു സ്ഥലങ്ങളില്‍ ഒത്തുചേരുകയും മീറ്റിംഗ് കളില്‍ വേദി പങ്കെടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡല്‍ ആചാരക്രമമാണ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയില്‍ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ല





