തിരുവനന്തപുരം: 'കേരള' എന്നുള്ളത് 'കേരളം' എന്ന് പുനർനാമകരണം ചെയ്യുമ്പോൾ അനാവശ്യമായ സാമ്പത്തിക ചെലവുകൾ ഒഴിവാക്കണമെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഓഫീസുകളിൽ നിലവിലുള്ള കടലാസുകളോ ഫയലുകളോ നശിപ്പിച്ചു കളയരുതെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ സർക്കുലറിൽ നിർദ്ദേശിക്കുന്നു. മലയാളത്തിലുള്ള രേഖകളിൽ 'ം' എന്നും, ഇംഗ്ലീഷിലാണെങ്കിൽ 'M' എന്നും മഷി ഉപയോഗിച്ച് എഴുതിച്ചേർക്കുകയാണ് വേണ്ടത്. ഔദ്യോഗിക ഫലകങ്ങളോ ഓഫീസുകളുടെ നെയിം ബോർഡുകളോ ഇതിനായി മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും, പേരുമാറ്റത്തിന്റെ പേരിൽ മാത്രമായി അധികം തുക ചെലവഴിക്കാൻ പാടില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നു.
ശനിയാഴ്ചയാണ് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഈ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പുറപ്പെടുവിച്ചത്. പേരുമാറ്റം അംഗീകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം വന്ന പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ ഈ നടപടി. 'കേരള' എന്ന് അച്ചടിച്ചിട്ടുള്ള ലെറ്റർഹെഡുകൾ, കവറുകൾ, വിവിധതരം ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ എന്നിവ ഉപയോഗിച്ച് തീർക്കണമെന്നാണ് നിർദ്ദേശം. സ്റ്റോക്കിലുള്ള ഇത്തരം സ്റ്റേഷനറി സാമഗ്രികൾ തീരുന്നതുവരെ പേരിൽ മഷി ഉപയോഗിച്ച് തിരുത്തലുകൾ വരുത്തണം. പഴയ സ്റ്റോക്ക് പാഴാക്കിക്കളയാനോ, അവയ്ക്ക് പകരം പുതിയവ അച്ചടിക്കാനോ പാടുള്ളതല്ല.
നിലവിൽ ഉപയോഗിക്കുന്ന ഔദ്യോഗിക മുദ്രകളും റബ്ബർ സ്റ്റാമ്പുകളും നിർബന്ധമായും മാറ്റേണ്ട സാഹചര്യം വരുന്നത് വരെ തുടർന്നും ഉപയോഗിക്കാം. സൂചനാ ബോർഡുകളോ ഓഫീസുകളിലെ ബോർഡുകളോ പുതുക്കി സ്ഥാപിക്കേണ്ടതില്ലെന്നും, സാങ്കേതികമായി സൗകര്യമുള്ള ഇടങ്ങളിൽ മാത്രം അധികമുള്ള അക്ഷരം കൂട്ടിച്ചേർത്താൽ മതിയെന്നും ഉത്തരവിലുണ്ട്. കൂടാതെ, സാമ്പത്തിക ബാധ്യതകൾ വരുത്തിവെക്കാതെ തന്നെ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പേര് മാറ്റാനുള്ള നടപടികൾ സ്വീകരിക്കാമെന്നും സർക്കുലറിൽ പറയുന്നു.





