പാലക്കാട്: പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സി.പി.ഐ-സി.പി.ഐ.എം ഭിന്നത ചർച്ചയാകുന്നതിനിടയിൽ വിശദീകരണവുമായി മുതിർന്ന സി.പി.ഐ.എം നേതാവ് എ.കെ. ബാലൻ. രണ്ടും വെവ്വേറെ പാർട്ടികളാണെന്നും സ്വന്തം രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാൻ ഇരുവിഭാഗത്തിനും പൂർണ്ണ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞകാല അനുഭവങ്ങൾ മുൻനിർത്തി സി.പി.ഐ.എമ്മിന്റെ പക്ഷമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കിയത്. അതേസമയം സി.പി.ഐയുടെ കാഴ്ചപ്പാടാണ് ബിനോയ് വിശ്വം പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് കുമാറിന് രാജ്യസഭാ സീറ്റ് നൽകേണ്ടതില്ലെന്ന അഭിപ്രായം മുൻപ് സി.പി.ഐ.എമ്മിൽ ഉയർന്നിരുന്നു. അന്ന് അംഗബലവും കീഴ്‌വഴക്കവും നോക്കിയാൽ ആ സീറ്റ് സി.പി.ഐ.എമ്മിന് ലഭിക്കേണ്ടതായിരുന്നു. അത് വലിയൊരു തർക്കമായി മാറുമെന്ന് കരുതിയെങ്കിലും പിണറായി വിജയനും ബിനോയ് വിശ്വവും അടക്കമുള്ള നേതാക്കൾ ചർച്ചയിലൂടെ പരിഹാരം കണ്ടു. പി.എം. ശ്രീ സ്കൂൾ വിഷയത്തിൽ പരസ്യപ്രതികരണങ്ങൾ ഉണ്ടായെങ്കിലും അതും സംസാരിച്ച് തീർത്തതല്ലേ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചുവപ്പു കൊടിയുടെ ഒരു തണൽ എങ്ങനെയെങ്കിലും ഒപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇളകിയാടുന്ന ആടിന്റെ അകിട് വീഴുമെന്ന് കരുതി പിന്നാലെ പായുന്ന കുറുക്കന്റെ അവസ്ഥയിലാണ് യു.ഡി.എഫ്. ഇടതുമുന്നണിയുടെ ഹൃദയവും തലച്ചോറുമായി നിലകൊള്ളുന്നത് സി.പി.ഐയും സി.പി.ഐ.എമ്മുമാണ്. ആ ആത്മബന്ധം ഒരു കാരണവശാലും മുറിയില്ല. എന്നത്തേക്കാളും സുദൃഢമാണ് നേതാക്കളും അണികളും തമ്മിലുള്ള ചേർച്ച. ചെങ്കൊടിയുടെ ചെറിയൊരു കഷണം കിട്ടുമോ എന്ന് നോക്കിപ്പാർത്തിരിക്കുന്നവരാണ് പ്രതിപക്ഷം. സി.പി.ഐ.എമ്മിന്റെ പ്രത്യേക സമ്മേളനം അടുത്ത മാസം 13-ന് കോഴിക്കോട്ട് ചേരുകയാണെന്നും, അതോടെ സംഘടന തങ്കം പോലെ ശുദ്ധവും കരുത്തുറ്റതുമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിലകപ്പെട്ട ഓരോ ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നിൽ കൈകൂപ്പി നിന്നിട്ടുണ്ട്. പലപ്പോഴും പാർട്ടി അനുകൂല നിലപാട് സ്വീകരിച്ച ചരിത്രവുമുണ്ട്. എന്നാൽ ഇന്ന് ലീഗിലെ മതനിരപേക്ഷവാദികൾ തന്നെ നേതൃത്വത്തിന് നേരെ ശബ്ദമുയർത്തുകയാണ്. ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമിയുടെ ആളുകളെ തിരുകിക്കയറ്റിയതുമായി ബന്ധപ്പെട്ട് ലീഗിൽ തുറന്ന പോര് നടക്കുന്നു. മറുഭാഗത്താകട്ടെ ആർ.എസ്.എസുമായുള്ള ഒത്തുതീർപ്പും പ്രകടമാണ്. വന്ദേമാതരം മുതൽ വഖഫ് വരെയുള്ള വിഷയങ്ങളിൽ വി.ഡി. സതീശൻ കൈക്കൊണ്ട നിലപാടുകളിൽ കോൺഗ്രസിനകത്തുതന്നെ വലിയ ഭിന്നതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാന്തപുരം വിഭാഗത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളോടും എ.കെ. ബാലൻ പ്രതികരിച്ചു. സമസ്ത അവരുടേതായ നിലപാടാണ് പറയുന്നത്, പാർട്ടി പാർട്ടിയുടെ ശരിയും പറയും. കാന്തപുരത്തിന്റെ കേശ വിവാദത്തിൽ അന്നത്തെ പാർട്ടി സെക്രട്ടറി പരസ്യമായിത്തന്നെ പ്രതികരിച്ചിട്ടുണ്ട്. ഓരോരുത്തരും തങ്ങളുടെ നയങ്ങൾക്കനുസരിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, സ്ത്രീവിരുദ്ധ പരാമർശങ്ങൾ ദൈവമോ പ്രവാചകന്റെ രൂപത്തിലോ വന്ന് പറഞ്ഞാൽപ്പോലും സി.പി.ഐ.എം അംഗീകരിക്കില്ല. അത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അതിൽ യാതൊരു തർക്കവുമില്ലെന്നും എ.കെ. ബാലൻ വ്യക്തമാക്കി.





