തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ, സി.പി.ഐക്ക് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ്. സി.പി.ഐയെ തങ്ങളുടെ മുന്നണിയിലേക്ക് മുൻപ് തന്നെ സ്വാഗതം ചെയ്തിരുന്നതായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ട്വന്റിഫോറിനോട് വ്യക്തമാക്കി. ഇടതുമുന്നണിക്കുള്ളിൽ തുടർച്ചയായി അവഗണനയും അടിയും തൊഴിയും ഏറ്റുവാങ്ങുന്ന പാർട്ടിയായി സി.പി.ഐ മാറിയെന്നും, സി.പി.ഐ.എമ്മിന്റേത് അഹങ്കാരം നിറഞ്ഞ 'വല്യേട്ടൻ മനോഭാവം' ആണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
താൻ കൺവീനർ പദവി ഏറ്റെടുത്ത കാലത്തുതന്നെ യു.ഡി.എഫ് പാളയത്തിലേക്ക് വരാൻ സി.പി.ഐയോട് ആവശ്യപ്പെട്ടിരുന്നതാണെങ്കിലും അന്ന് അവർ അതിന് തുനിഞ്ഞില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ ഇപ്പോൾ എല്ലാവിധ അപമാനങ്ങളും സഹിച്ചുകൊണ്ട് അവർ അവിടെത്തന്നെ തുടരുകയാണ്. ഇത്തരത്തിൽ എത്രകാലം അവർക്ക് മുന്നോട്ടുപോകാൻ കഴിയുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.ഐ.എം തങ്ങളുടെ മേധാവിത്വം അടിച്ചേൽപ്പിക്കുമ്പോൾ, അവർക്കെതിരെ ചെറുവിരലനക്കാൻ പോലും ശേഷിയില്ലാത്ത അവസ്ഥയിലാണ് സി.പി.ഐ ഉള്ളതെന്ന സത്യം കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി ബോധ്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





