കോഴിക്കോട്: വിലങ്ങാട് മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് ദാരുണമായി മരണപ്പെട്ട സംഭവത്തിൽ പ്രതിയായ കാട്ടുപോത്തിനെ മയക്കുവെടിയോ വെടിയോ വെച്ച് കൊലപ്പെടുത്തുന്നതിനുള്ള ഉത്തരവ് ഉടൻ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് ഡി.എഫ്.ഒ ജില്ലാ കളക്ടർക്ക് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കളക്ടർ ഈ റിപ്പോർട്ട് ഉന്നത അധികാരികളുടെ അംഗീകാരത്തിനായി കൈമാറിയിട്ടുണ്ട്. ഇതിനിടെ, കൊല്ലപ്പെട്ട സുനിലിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു ഉടൻ തന്നെ കൈമാറും. ബന്ധപ്പെട്ട കുടുംബം സമ്മതിക്കുകയാണെങ്കിൽ ധനസഹായത്തിന്റെ ആദ്യ ഗഡു ഇന്നലെത്തന്നെ നൽകും. പ്രദേശത്ത് ആവശ്യമായ ഫെൻസിംഗ് ജോലികൾ പൂർത്തീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വിലങ്ങാട് വായാട് ഉന്നതിയിൽ വെച്ച് കാട്ടുപോത്തിന്റെ അക്രമണത്തിൽ സുനിൽ മരണപ്പെട്ടത്. ജനവാസ കേന്ദ്രത്തിലേക്ക് കടന്നുവന്ന കാട്ടുപോത്തിനെ തുരത്തിയോടിക്കാൻ ശ്രമിക്കുന്നതിനിടെ മൃഗം തിരിഞ്ഞ്ഞ്ഞ് സുനിലിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻതന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ ദാരുണ സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. സ്ഥലത്തെത്തിയ ഡി.എഫ്.ഒയെ നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് കെ.എം. അഭിജിത്ത് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി നാട്ടുകാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം തണുത്തത്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജില്ലാ കളക്ടറുമായി ഔദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. ഈ ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് നാട്ടുകാരുടെ നിലപാട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി സുനിലിന്റെ ഭൗതികശേേഷം ശനിയാഴ്ച രാത്രിയോടെ തന്നെ ബന്ധുക്കൾക്ക് കൈമാറിയിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ നടക്കും.





