മലപ്പുറം: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതിനെത്തുടർന്ന് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ ഷൗക്കത്തിനെതിരെ ആക്ഷേപകരമായ പ്രതികരണവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിർ. തലയ്ക്ക് പിടിച്ച യുക്തിവാദ ചിന്താഗതിയാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും, വിഷയത്തിൽ മാധ്യമങ്ങളും സോഷ്യൽ മീഡിയയും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആത്മഹത്യ ചെയ്യാൻ ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി ആ വ്യക്തി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നുവെന്ന് ഷാക്കിർ ചൂണ്ടിക്കാട്ടി. മനുഷ്യജീവിതത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും സാമാന്യ ബോധമുള്ളവർക്കോ വിശ്വാസികൾക്കോ അംഗീകരിക്കാനാകാത്ത തരത്തിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അത് വ്യക്തിപരമായ സ്വാതന്ത്ര്യമായിരിക്കാം; എന്നാൽ നിലവിലെ നിയമങ്ങളുടെ പരിധിയിൽ എം.വി.ഡി ഉദ്യോഗസ്ഥർ ഇതിൽ തെറ്റുകാരല്ല. വാഹനങ്ങളിലെ മോഡിഫിക്കേഷൻ സംബന്ധിച്ച നിയമങ്ങളിൽ ഇളവ് വരുത്തണമോ എന്നത് മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മരണപ്പെട്ടയാളുടെ ഓട്ടോറിക്ഷയ്ക്ക് പത്തു മാസം മുൻപാണ് മോട്ടോർ വാഹന വകുപ്പ് ആദ്യമായി ഫിറ്റ്നസ് നിരസിക്കുന്നത്. അതിനുശേഷമുള്ള ഏഴ് മാസക്കാലവും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ തന്നെയാണ് സംസ്ഥാനം ഭരിച്ചത്. ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി ബന്ധപ്പെട്ടവർ അന്വേഷിച്ച് കണ്ടെത്തട്ടെ. ആത്മഹത്യയെ മഹത്വവൽക്കരിക്കുന്നതും മതവിശ്വാസങ്ങളെ പരിഹസിക്കുന്നതും യാതൊരു കാരണവശാലും യോജിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി, എം.വി.ഡിയെ പിന്തുണച്ചും ഷൗക്കത്തിനെ വ്യക്തിപരമായി വിമർശിച്ചുമാണ് സി.കെ. ഷാക്കിർ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.





