തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിൽ ഒന്നിന്റെയെങ്കിലും അധ്യക്ഷ സ്ഥാനം പട്ടികജാതി സമൂഹത്തിന് അനുവദിച്ച് സർക്കാർ ചരിത്രം തിരുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി എന്നത് പട്ടികജാതി വിഭാഗത്തിന്റെ ഔദാര്യമല്ല, മറിച്ച് അർഹതപ്പെട്ട അവകാശമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അയ്യങ്കാളി ജയന്തി ദിനത്തോടനുബന്ധിച്ച് പട്ടികജാതി വികസന വകുപ്പ് വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ സംഘടിപ്പിച്ച ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരനെ സാക്ഷിയാക്കിയായിരുന്നു എം.പിയുടെ ഈ ആവശ്യം.
അഞ്ച് ദേവസ്വം ബോർഡുകളിൽ ഒന്നിലെങ്കിലും ഒരു പട്ടികജാതിക്കാരനെ പ്രസിഡന്റോ ചെയർമാനോ ആയി നിയമിക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് കൊടിക്കുന്നിൽ ചോദിച്ചു. അച്യുതമേനോൻ മന്ത്രിസഭയിൽ വെള്ള ഈച്ചരനെ ദേവസ്വം മന്ത്രിയാക്കിയതിന് ശേഷം, പിന്നീട് പിണറായി സർക്കാരാണ് തങ്ങളുടെ സമുദായത്തിൽപ്പെട്ട ഒരാൾക്ക് ഈ പദവി നൽകിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള എം.പിമാരുടെയും എം.എൽ.എമാരുടെയും പ്രത്യേക യോഗം വിളിച്ച് സമുദായം നേരിടുന്ന പ്രതിസന്ധികൾ മനസ്സിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
തലമുറകൾക്ക് അയ്യങ്കാളിയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നതിനായി തിരുവനന്തപുരം കേന്ദ്രീകരിച്ച് അയ്യങ്കാളി പഠന ഗവേഷണ കേന്ദ്രവും മ്യൂസിയവും ആരംഭിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. മലയാളത്തിൽ അയ്യങ്കാളിയെക്കുറിച്ചുള്ള പുസ്തകങ്ങൾ ലഭ്യമാണെങ്കിലും ഇംഗ്ലീഷിൽ ഇത് വളരെ വിരളമാണെന്നും, അദ്ദേഹത്തിന്റെ ജീവചരിത്രം എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർത്തിവെച്ച മണ്ണന്തല ഐ.എ.എസ് അക്കാദമി വീണ്ടും പ്രവർത്തനസജ്ജമാക്കണമെന്നും കെ. കരുണാകരന്റെ ഭരണകാലത്തുണ്ടായിരുന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റ് പുനരാരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമേഖലയിലെ തൊഴിലവസരങ്ങളുടെ കുറവ്, കരാർ-ദിവസവേതന നിയമനങ്ങൾ, പിൻവാതിൽ നിയമനങ്ങൾ എന്നിവ മൂലം പട്ടികജാതിക്കാർ തഴയപ്പെടുകയാണെന്നും അതിനാൽ സ്വകാര്യ മേഖലയിലും സംവരണം നടപ്പിലാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
നിലവിലെ ദേവസ്വം ബോർഡുകൾക്ക് ഇനിയും ഒരു വർഷത്തെ കാലാവധി ബാക്കിയുണ്ടെന്നും, കൊടിക്കുന്നിൽ സുരേഷ് ഉന്നയിച്ച നിർദ്ദേശം പുതിയ ബോർഡുകൾ രൂപീകരിക്കുന്ന ഘട്ടത്തിൽ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.





